gadkari

നാഗ്പൂർ: എക്‌സിറ്റ് പോളിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആർ.എസ്.എസ് നേതാവ് ബയ്യാജി ജോഷിയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 543 സീറ്റിൽ എൻ.ഡി.എ 300ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നത്.ഈ സന്ദർഭത്തിലെ ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ, അടുത്ത ഗവൺമെന്റിൽ തന്റെ സ്ഥാനത്തെപ്പറ്റി നിതിൻ ഗഡ്കരി ചർച്ച നടത്തിയെന്നും പ്രധാനപ്പെട്ട സ്ഥാനം അദ്ദേഹം ഉറപ്പിച്ചെന്നും ഗഡ്കരിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വർഗിയയും രണ്ട് മണിക്കൂർ നീണ്ട് നിന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

എക്‌സിറ്റ്‌പോളുകൾ അന്തിമ തീരുമാനമല്ല, എന്നാൽ സൂചനകളാണ്. എക്‌സിറ്റ്‌പോൾ ഫലം പുറത്തുവന്നിരിക്കുന്ന കാര്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഒരുചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു.പ്രധാനമന്ത്രി സ്ഥാനത്തേക്കുണ്ടോയെന്ന ചോദ്യം വീണ്ടും ഗഡ്കരിക്കു നേരെ ഉയർന്നു. 20മുതൽ 50 തവണ വരെ ഈ ചോദ്യത്തിന് താൻ മറുപടി തന്നിട്ടുണ്ടാകുമെന്നും, തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പോരാടിയതെന്നും അതുകൊണ്ട് തന്നെ അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

'കഴിഞ്ഞ അഞ്ച് വർഷം നമ്മൾ ചെയ്ത പ്രവൃത്തികൾക്ക് ജനങ്ങൾ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വീണ്ടും പിന്തുണയ്ക്കും. എക്‌സിറ്റ് പോൾ ഒരു സൂചനയാണ്'- ഗഡ്കരി പറഞ്ഞു.