കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുകയും പിന്നീട് കഞ്ചാവ് നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവാവിനെയും കൂട്ടുകാരനെയും റിമാൻഡ് ചെയ്തു.
തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ളാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പാണ് 15 വയസുള്ള പെൺകുട്ടിയെ കാണാതായത്.
ഇതു സംബന്ധിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഷാരൂഖാന്റെ കൂടെയാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പൊലീസ് മനസിലാക്കിയിരുന്നു. കാക്കനാട് പമ്പ് ജീവനക്കാരനാണ് ഇയാൾ. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മറന്നുവച്ചു പോയത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോൺ കണ്ട ഓട്ടോ ഡ്രൈവർ വിവരം പോലീസിനെ അറിയിച്ചിരുന്നു. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈൻ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് രണ്ടു യുവാക്കളും ചേർന്ന് പെൺകുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചത്. ജിബിൻ അടിപിടി ഉൾപ്പെടെ പല കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.