sreekandan

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ. നിലവിലെ എം.പിയായ എം.ബി.രാജേഷിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്‌ഠൻ 28359 വോട്ടുകൾക്ക് മുന്നിലാണ്. എൽ.ഡി.എഫിന്റെ ഭൂരിപക്ഷ കേന്ദ്രങ്ങളിൽ കൃത്യമായ ഭൂരിപക്ഷം നേടിയാണ് ശ്രീകണ്‌ഠന്റെ മുന്നേറ്റം. കേരളത്തിൽ യു.ഡി.എഫ് നേതൃത്വം പോലും വിജയസാധ്യത കൽപ്പിക്കാത്ത മണ്ഡലമായിരുന്നു പാലക്കാടെന്നതും ശ്രദ്ധേയമാണ്.

ന്യൂനപക്ഷ വിഭാഗങ്ങൾ അതിരാവിലെ മുതലെത്തി ക്യൂ നിന്ന് വോട്ടു ചെയ്തത് യു.ഡി.എഫിന് ഗുണകരമായെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത വിഭാഗക്കാർ പോലും ഒരഭ്യർത്ഥനയുമില്ലാതെ യു.ഡി.എഫിന് വോട്ടു ചെയ്തു. മോദി പിണറായി സർക്കാരുകളാൽ വഞ്ചിക്കപ്പെട്ടുവെന്ന വികാരമാണ് പൊതുവിലുണ്ടായത്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനം വന്നതോടെ എല്ലാം യു.ഡി.എഫിന് അനുകൂലമായി.മികച്ച സ്ഥാനാർത്ഥികളാണ് യു.ഡി.എഫിന് തുണയായ മറ്റൊരു കാര്യം. കോൺഗ്രസിനെതിരായ അടിയൊഴുക്ക് എവിടെയുമുണ്ടായിട്ടില്ല. അടിയൊഴുക്കുകളുണ്ടായതെല്ലാം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെയാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.