ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയെ സമീപിക്കും. ഡൽഹി ഹൈക്കോടതിയിൽ വാദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഹർജി സമർപ്പിക്കും. ഈ മാസം 19 വരെ റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ടായിരുന്നു.
അതിനിടെ ക്രമക്കേടുമായി ബന്ധപ്പെട്ട 23,000 പേജുള്ള രേഖകൾ മുഴുവൻ ആവശ്യപ്പെട്ട് വാദ്ര ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് എൻഫോഴ്മെന്റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം ചോദിച്ചിരുന്നു. കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമാണ് ഇതെന്ന് അന്ന് എൻഫോഴ്സ്മെന്റ് അഭിഭാഷകൻ വാദിച്ചിരുന്നു. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വാദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വാദ്രക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തത്.