തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സി.പി.എം കോടികൾ കൈപ്പറ്റി ശശി തരൂരിന് വോട്ട് മറിച്ചെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് ആരോപിച്ചു.സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയുടെ അടിത്തറ ശക്തിപ്പെട്ടെന്നും സുരേഷ് അവകാശപ്പെട്ടു.
തിരുവനന്തപുരത്തുണ്ടായ പരാജയം അംഗീകരിക്കുന്നു. ബി.ജെ.പിക്ക് പ്രതീക്ഷിച്ചതിനേക്കാൾ 25,000 വോട്ടുകൾ വരെ കുറഞ്ഞിട്ടുണ്ട്. ശശി തരൂരിന് അനുകൂലമായ രീതിയിൽ മണ്ഡലത്തിൽ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചു. നാന്നൂറോളം ബൂത്തുകളിൽ ക്രോസ് വോട്ട് നടന്നെന്നും ശശി തരൂരിന് വേണ്ടി സി.പി.എം പ്രാദേശിക നേതാക്കൾ ക്രോസ് വോട്ട് ചെയ്തതായും സുരേഷ് ആരോപിച്ചു.
സി.പി.എം ശക്തികേന്ദ്രങ്ങളിൽ ശശി തരൂർ ഒന്നാംസ്ഥാനത്ത് എത്തിയത് വോട്ടുകച്ചവടം കൊൊണ്ടു മാത്രമാണ്. സി.ദിവാകരനെ ഇടതുപക്ഷം നേർച്ചക്കോഴിയാക്കിയെന്നും സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് എൻ.എസ്.എസ് വോട്ടുകൾ ബി.ജെ.പിക്ക് തന്നെ ലഭിച്ചു എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പലിശ സഹിതം തിരിച്ചടിക്കുമെന്നും സുരേഷ് വ്യക്തമാക്കി.