news

1. പ്രധാനമന്ത്രി ആയി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്ന് ഉറപ്പായതോടെ ബി.ജെ.പിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ശിവസേനാ മേധാവി ഉദ്ധവ് താക്കറെ നാളെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാണും. മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും ചര്‍ച്ച ആവും. ശിവസേന സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെടും എന്ന് സൂചന. ഇന്ന് വൈകിട്ട് കേന്ദ്രമന്ത്രി സഭാ യോഗം ചേരും
2. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ വച്ച് വന്‍ ആഘോഷങ്ങളോടെ ആയിരിക്കും മോദിയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുക. എന്‍.ഡി.എയുടെ എല്ലാ എം.പിമാരോടും നാളെ ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജയം വിലയിരുത്താന്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അവസാനിച്ചു. 16-ാം ലോക്സഭ പിരിച്ചു വിടാന്‍ ശുപാര്‍ശ
3. രണ്ടാം വരവില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാബിനറ്റില്‍ ഉള്‍പ്പെടുത്തും എന്നും റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് അമിത് ഷായ്ക്ക് നല്‍കും എന്ന് സൂചന. നിലവിലെ കാബിനറ്റില്‍ മോദി മാറ്റം വരുത്തും. സഹമന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തും. പ്രഫഷണലുകളായ ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. സ്പീക്കര്‍ സ്ഥാനം സ്മൃതിയ്ക്ക് നല്‍കും എന്നും വിവരം
4. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. മേ കൊണ്ടുവന്ന ബദല്‍ ഉടമ്പടികള്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും തെരേസ മേ ഒഴിയും. ജൂണ്‍ 7ന് രാജി സമര്‍പ്പിക്കും. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് മേയ് പുറത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുത്തേക്കും. അതുവരെ മേയ് കാവല്‍ പ്രധാനമന്ത്രി ആവാനും സാധ്യത ഉണ്ട്. തെരേസ മേയുടെ രാജി ബ്രിട്ടണില്‍ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തുന്നത്.


5. കുമാരസ്വാമി സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്. നേതൃയോഗങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന്റേതാണ് പ്രസ്താവന. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അനുവതിക്കില്ലെന്നും യോഗം വ്യക്തമാക്കി. കര്‍ണാടകത്തില്‍ ജെ.ഡി.എസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കി ഇരുന്നു. കര്‍ണാടകത്തില്‍ ബി.ജെ.പിയ്ക്ക് ചരിത്ര വിജയമാണ് കിട്ടിയിരിക്കുന്നത്. 28 സീറ്റില്‍ 25ഉം നേടിയാണ് ബി.ജെ.പി കുതിപ്പ്.
6. സഖ്യസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസ് ദള്‍ കൂട്ടുകെട്ടിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ എല്ലാം പരാജയ പെട്ടിരുന്നു. ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരിയതോടെ സഖ്യസര്‍ക്കാരിനെ കോട്ടം തട്ടാതെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ദളും.
7. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇന്ത്യ. നരേന്ദ്ര മോദി വീണ്ടും അധികാരം നിലനിറുത്തിയതിന് പിന്നാലെയാണ് യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്.
8. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തെ തുര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരെയാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തില്‍ വധിച്ചത്. തിരിച്ചടിയായി ബാലക്കോട്ടെ ജെയ്‌ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു.
9. മത്സരിച്ച എം.എല്‍.എമാരില്‍ നാലുപേര്‍ ലോക്സഭയിലേക്ക് പോകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇനി ഉപതിരഞ്ഞെടുപ്പിന്റെ കാലം. കോണ്‍ഗ്രസ് അംഗങ്ങളായ കെ.മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരും സി.പി.എമ്മിലെ എ.എം. ആരിഫ് ആലപ്പുഴയിലും ആണ് വിജയിച്ചത്. ഇവര്‍ യഥാക്രമം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പു വരുന്നത്. കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കോട്ടയം ജില്ലയിലെ പാലായിലും പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
10. മൊത്തം ഒന്‍പത് എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് ജനവിധി തേടിയിരുന്നു. ഇതില്‍ അഞ്ചു പേര്‍ പരാജയപ്പെട്ടു. വീണ ജോര്‍ജ് (പത്തനംതിട്ട), പി.വി. അന്‍വര്‍ (നിലമ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), സി. ദിവാകരന്‍ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്. എം.എല്‍.എമാരില്‍ തിരുവനന്തപുരത്തു മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ മാത്രമാണ് മൂന്നാമത് ആയത്. യു.ഡി.എഫിലെ ശശി തരൂര്‍ വിജയിച്ച തിരുവനന്തപുരത്ത് എന്‍ഡിഎയിലെ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തി.
11. പത്തനംതിട്ട ജില്ലയിലെ അഞ്ച് എം.എല്‍.എമാരില്‍ മൂന്നുപേരും ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. ഇതില്‍ അടൂര്‍ പ്രകാശ് (കോന്നി) മാത്രമാണു വിജയിച്ചത്. ഇനി കോന്നിയില്‍ ഉപതിരഞ്ഞെടുപ്പു നടക്കും. വീണ ജോര്‍ജ് പ്രതിനിധീകരിച്ച ആറന്‍മുളയില്‍ ഇവര്‍ രണ്ടാമതായി. ഇവിടെ യു.ഡി.എഫിലെ ആന്റേ ആന്റണിയാണ് ഒന്നാമത് എത്തിയത്. അടൂരിന്റെ ചിറ്റയം ഗോപകുമാര്‍ മണ്ഡലത്തിനു പുറത്തുള്ള മാവേലിക്കരയില്‍ ആണ് മത്സരിച്ചത്. കോഴിക്കോട് മത്സരിച്ച എ. പ്രദീപ് കുമാര്‍ പ്രതിനിധീകരിച്ച കോഴിക്കോട് നോര്‍ത്തില്‍ യു.ഡി.എഫിലെ എം.കെ. രാഘവന്‍ വിജയിച്ചു.