തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ വൻ തോൽവിയാണ് ബി.ജെ.പി നേരിട്ടത്. 19 സീറ്റ് യു. ഡി.എഫ് നേടിയപ്പോൾ ഒരു സീറ്റ് എൽ.ഡി.എഫ് നേടി. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനേ സാധിച്ചില്ല. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ.
ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിൽ അല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്നും സ്വന്തം നാടിനെതിരെ ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തിൽ എവിടെയും കാണാൻ സാധിക്കില്ലെന്നും രാജസേനൻ പറഞ്ഞു.
"ഭാരതം ബി.ജെ.പിയും നരേന്ദ്രമോദിയും ചേർന്ന് എടുക്കുകയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാർത്ഥത്തിൽ അത് സംഭവിച്ചു. ഭാരതം ബി.ജെ.പിയും മോദി ജിയും ചേർന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിക്കും തിരിച്ചു നൽകാൻ കഴിയാത്തൊരു അസാമാന്യവിജയമായിരുന്നു അത്.
എന്നാൽ, കേരളം ഭാരതത്തിൽ അല്ല എന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും മാത്രാണ്. ജയിച്ചതോ, കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മൾ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. ഒരുകാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തിൽ എവിടെയും കാണാൻ സാധിക്കില്ല. സങ്കടവും ഒരുപാട് വിഷമവുണ്ട്"-അദ്ദേഹം പറഞ്ഞു.