ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ എന്നതാണ് പാർട്ടി പ്രവർത്തക സമിതി യോഗവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചോദ്യം. എന്നാൽ രാഹുലിന്റെ ഈ തീരുമാനത്തെ മുതിർന്ന നേതാക്കളെല്ലാം എതിർക്കുകയാണ്.
പ്രവർത്തക സമിതി യോഗത്തിൽ രാജിക്കാര്യത്തിൽ രാഹുൽ ഉറച്ചുനിൽക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, രാജിയെ കുറിച്ച് ഈ ഘട്ടത്തിൽ ആലോചിക്കരുതെന്നും രാഹുൽ തന്നെ അദ്ധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 52 അംഗങ്ങളാണു സമിതിയിലുള്ളത്.
രാഹുലിനെക്കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറൽ സെക്രട്ടറിമാർ, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സമിതിയിലുണ്ട്.
വയനാട് വൻ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തിനിടയിലും അമേതിയിലെ രാഹുലിന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ 44 സീറ്റാണ് നേടിയതെങ്കിൽ ഇത്തവണ 52 സീറ്റ് മാത്രം. നിയമസഭ തിരഞ്ഞെടുപ്പുകൾ ജയിച്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലടക്കം ഹിന്ദി മേഖലയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടിയില്ല. രാജസ്ഥാനിലും ഡൽഹിയിലും ഗുജറാത്തിലുമടക്കം കോൺഗ്രസ് പൂജ്യമായി.
തനിക്കാണു തോൽവിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞത്. അതേസമയം, കോൺഗ്രസിന്റെ പരാജയത്തിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദിയെന്ന് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ട്. പാർട്ടി തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുൽ രാജി വയ്ക്കുകയാണെങ്കിൽ ആരാകും പുതിയ പ്രസിഡന്റ് എന്ന ചോദ്യമുണ്ട്. പ്രിയങ്ക ഗാന്ധി പാർട്ടിയുടെ പുതിയ വൈസ് പ്രസിഡന്റ് ആകുമോ എന്ന ചോദ്യവും നിലനിൽക്കുകയാണ്. സീതാറാം കേസരിക്ക് ശേഷം നെഹ്രു കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാളെ പ്രസിഡന്റ് സ്ഥാനത്ത് കോൺഗ്രസ് നിയോഗിക്കുമോ എന്ന ചോദ്യമുണ്ട്.