കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് ഏറ്റുവാങ്ങിയ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു കഴിവ് കെട്ട മുഖ്യമന്ത്രിയാണെന്ന് ഞാൻ സ്വയം മനസിലാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാൻ ഞാനില്ല. മുഖ്യമന്ത്രി കസേര തനിക്ക് ഒന്നുമല്ല. പാർട്ടിയാണ് എനിക്ക് എല്ലാമെന്നും മമതാ ബാനർജി വ്യക്തമാക്കി. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ആദ്യമായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
താൻ മുഖ്യമന്ത്രിയായി തുടരാനില്ലെന്ന കാര്യം പാർട്ടി യോഗങ്ങളിൽ ഉന്നയിച്ചുവെന്നും അവർ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്‌ക്കാനുള്ള തന്റെ തീരുമാനം പാർട്ടി നേതൃത്വം അംഗീകരിച്ചില്ലെന്നും മമത വിശദീകരിച്ചു. താൻ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടിയുടെ അദ്ധ്യക്ഷ മാത്രമായി തുടരാനുള്ള തന്റെ തീരുമാനം യോഗം അംഗീകരിച്ചില്ലെന്നും മമത പറയുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനവും.