stalin

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾകൊണ്ട് മാത്രം രൂപീകരിക്കപ്പെട്ടതല്ല ഇന്ത്യ. ഏതെങ്കിലും ഒരു സംസ്ഥാനത്തെപ്പോലും അവഗണിക്കാൻ കേന്ദ്രത്തിലെ ഒരു സർക്കാരിനും കഴിയില്ല- സ്റ്റാലിൻ പറഞ്ഞു.

ദേശീയതലത്തിലെ യു.പി.എയുടെ തിരിച്ചടി മൂലം തമിഴ്നാട്ടിലെ തിളക്കമാർന്ന വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിൻ. തമിഴ്നാട്ടിൽ ഇക്കുറി എ.ഐ.എ.ഡി.എം.കെയുമായി ചേർന്നാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. തമിഴ്നാട്ടിലെ ബി.ജെ.പിയുടെ പരാജയത്തെ വിമർശിച്ച് നിരവധി ട്വീറ്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി സർക്കാരിന് തമിഴ്നാടിനെ അവഗണിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന വ്യക്തമായ സൂചനയുമായി സ്റ്റാലിനും രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെ ഉൾപ്പെട്ട യു.പി.എ സഖ്യത്തിന് ആകെയുള്ള 38ൽ 37 സീറ്റാണ് ലഭിച്ചത്. പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ഡി.എം.കെ സഖ്യത്തിന് തന്നെയായിരുന്നു വിജയം.