കിളിമാനൂർ: വീട്ടിലെ ഇല്ലായ്മകളോടും വല്ലായ്മകളോടും പൊരുതി കേരള യൂണിവേഴ്സിറ്റിയുടെ ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശരണ്യയെ നാടൊന്നാകെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. പുളിമാത്ത് പഞ്ചായത്തിൽ കൊടുവഴന്നൂർ തോട്ടവാരം ശരണ്യഭവനിൽ ഷീജയുടെ മകൾ ശരണ്യ .എസ് ആണ് 2016- 19 ലെ കേരള യൂണിവേഴ്സിറ്റി നടത്തിയ ബി .എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 8.961 പോയിന്റോടെ എ ഗ്രേഡ് നേടിയാണ് കൊല്ലം എസ് .എൻ കോളേജ് വിദ്യാർത്ഥിയായ ശരണ്യ നാടിന്റെ ഓമനയായി മാറിയത്. ശരണ്യയുടെ ജീവിതം യഥാർത്ഥത്തിൽ അതിജീവനത്തിന്റെ മികച്ച മാതൃകയാണ്. 9 വർഷങ്ങൾക്ക് മുമ്പ് പിതാവ് സുരേഷ് കരൾ സംബന്ധമായ അസുഖത്തെതുടർന്ന് മരണപ്പെട്ടതോടെ കുടുംബം അനാഥമായി. വിദ്യാർത്ഥികളായ ശരണ്യയെയും, സഹോദരൻ അഖിലേഷിനെയും എങ്ങനെ വളർത്തിയെടുക്കുമെന്ന ആശങ്കയായിരുന്നു മാതാവ് ഷീജക്ക്. തുടർന്ന് പശുവളർത്തലിലൂടെ ലഭിച്ച തുച്ഛവരുമാനത്തിലാണ് കുടുംബം പുലർന്നത്. പഠനത്തിൽ മിടുക്കിയായ ശരണ്യ പശുവളർത്തലിൽ മാതാവിനെ സഹായിച്ചിരുന്നു. കോളേജിൽ പോകുന്നതിന് മുമ്പ് വീട്ടിലെ മൂന്ന് പശുക്കളുടെ പാൽ സ്ഥിരമായി സൊസൈറ്റിയിൽ വിൽക്കാനായി പോകുന്നത് ശരണ്യയായിരുന്നു. ക്ഷീരസംഘത്തിൽ ദിനവും പാൽ കൊണ്ടുപോകുന്നതിന് പുറമെ സമീപത്തെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ശരണ്യ വരുമാനം കണ്ടെത്തിയിരുന്നു. മിക്കദിവസങ്ങളിലും ട്യൂഷൻ കഴിഞ്ഞ് രാത്രി 9 മണിക്ക് വീട്ടിലെത്തിയിട്ടായിരുന്നു ശരണ്യയുടെ പഠനം.
ബി .എ പരീക്ഷയിൽ എല്ലാ സെമസ്റ്ററുകൾക്കും എ പ്ലസ് കരസ്ഥമാക്കിയാണ് പഠനം മുന്നോട്ട് പോയിരുന്നത്.