pj-

കോട്ടയം: നിയമസഭാ കക്ഷിനേതാവിനെച്ചൊല്ലി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ തർക്കം രൂക്ഷമായി. പി.ജെ. ജോസഫ് കേരള കോൺഗ്രസ് എമ്മിന്റെ നിയമസഭാകക്ഷി നേതാവല്ലെന്ന് അറിയിച്ച് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്തുനൽകി. പാർട്ടി വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്റ്റിൻ കത്ത് നൽകിയത്. നേരത്തെ ജോസഫ് വിഭാഗം എം.എൽ.എയും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ മോൻസ് ജോസഫ് സ്പീക്കർക്ക് നൽകിയ കത്ത് തള്ളിയാണ് റോഷി അഗസ്റ്റിന്റെ കത്ത്. ഒരു പാർട്ടിയിൽ നിന്നും രണ്ട് കത്ത് കിട്ടിയ സാഹചര്യത്തിൽ സ്പീക്കറുടെ തീരുമാനം നിർണായകമാവും.

നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്. നേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് പാർട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തിൽ പരാമർശമുണ്ട്. പി ജെ ജോസഫിന് ചുമതല നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മോൻസിന്റെ കത്ത്. കെ.എം മാണി ഇല്ലാത്ത സാഹചര്യത്തിൽ നിയമസഭ കക്ഷി നേതാവെന്ന നിലയിൽ മുന്‍നിരയിലുള്ള അദ്ദേഹത്തിന്റ ഇരിപ്പിടം ഉപനേതാവായ പി.ജെ ജോസഫിന് നൽകണമെന്നാണ് മോൻസ് ജോസഫ് സ്പീക്കർക്ക് നല്‍കിയ കത്തിലെ ആവശ്യം. പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലുള്ളയാൾ ഇല്ലെങ്കിൽ ഉപനേതാവായിരിക്കും കക്ഷിനേതാവ് എന്നതാണ് പാർട്ടി ചട്ടമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാാൻ പി.ജെ. ജോസഫ് സ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്. ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷിനേതൃസ്ഥാനവും താൻ തന്നെ വഹിക്കുമെന്ന് പി.ജെ. ദോസഫ് പറഞ്ഞിരുന്നു.