കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപാ വൈറസിനെ ഉന്മൂലനം ചെയ്‌തെങ്കിലും, ആ മഹാവ്യാധി മലയാളികൾക്ക് നൽകിയ തീരാ നൊമ്പരമാണ് ലിനി. രോഗാവശതയോടെ തന്റെ മുന്നിലെത്തിയവർക്ക് ആശ്വാസമായി മാറിയ സിസ്‌റ്റർ ലിനിക്ക് പകരം നൽകേണ്ടിവന്നത് സ്വന്തം ജീവനായിരുന്നു. ഭർത്താവ് സജീഷിനെയും പറക്കമുറ്റാത്ത രണ്ട് മക്കളെയും വിട്ട് ലിനി യാത്രയായപ്പോൾ, അവരെ ചേർത്തു പിടിച്ച് നിറുത്തുകയായിരുന്നു കേരളം.
ഇപ്പോഴിതാ സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നടി പാർവതി തിരുവോത്തിനെ കുറിച്ചാണ് സജീഷ് എഴുതിയിരിക്കുന്നത്. ലിനി മരിച്ച് മൂന്നാം ദിവസം പാർവതി തന്നെ വിളിച്ച് കുട്ടികളുടെ പഠന ചിലവ് ഏറ്റെടുത്തോട്ടെയന്ന് ചോദിച്ചുവെന്നും, സ്‌നേഹപൂർവം താൻ അത് നിരസിക്കുകയായിരുന്നുവെന്നും സജീഷ് ഓർക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
'ഉയരെ.... ഉയരെ... പാർവ്വതി
പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ് ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ 'ഉയരെ' കാണാൻ ശ്രമിച്ചിട്ടില്ല.
പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച് നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും
അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത് ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് " സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കിൽ രണ്ട് മക്കളുടെയും പഠന ചിലവ് ഞാൻ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാൽ മതി" എന്ന വാക്കുകൾ ആണ്. പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാർവ്വതി തന്നെ മുൻ കൈ എടുത്ത് അവറ്റിസ് മെഡിക്കൽ ഗ്രുപ്പ് ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു. " ലിനിയുടെ മക്കൾക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം" എന്ന പാർവ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാൻ സന്നദ്ധനാക്കി. ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച് പാർവ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്നേഹത്തോടെ Parvathy Thiruvothu ന് ആശംസകൾ'