ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും വികസനത്തിനും വിശ്വാസസംരക്ഷണത്തിനും കൂടെയുണ്ടാവുമെന്ന് പത്തനംതിട്ടക്കാർക്ക് ഉറപ്പു നൽകി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. പത്തനംതിട്ടയിൽ എൻ.ഡി.എയ്‌ക്ക് വിജയിക്കാൻ കഴിയാതെ പോയത് മുന്നണിക്കകത്തും പാർട്ടിക്കകത്തുമുള്ള പ്രശ്‌നങ്ങൾ കാരണമാണെന്ന പ്രചരണം തീർത്തും അസംബന്ധവും അവാസ്‌തവുമാണെന്ന് സുരേന്ദ്രൻ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
'ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചില ഓൺലൈൻ മാധ്യമങ്ങളും അതിന്റെ ചുവടുപിടിച്ച് സൈബർ ലോകത്തും തെറ്റിദ്ധാരണാജനകമായ അനേകം വാർത്തകൾ പ്രചരിക്കുന്നുണ്ട്. പത്തനം തിട്ടയിൽ എൻ. ഡി. എ യ്ക്ക് വിജയിക്കാൻ കഴിയാതെ പോയത് മുന്നണിക്കകത്തും പാർട്ടിക്കകത്തുമുള്ള പ്രശ്നങ്ങൾ കാരണമാണെന്നാണ് പ്രചരിപ്പിക്കുന്നത്. തീർത്തും അസംബന്ധവും അവാസ്തവുമായ പ്രചാരണമാണത്. പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള എതിരാളികളുടെ നീചമായ പ്രചാരണം മാത്രമാണത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നമുക്ക് അധികമായി നേടാൻ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഉൾപ്പെടുന്ന പെരുനാട് അടക്കം പതിനഞ്ചിലധികം പഞ്ചായത്തുകളിൽ നമുക്ക് ഒന്നാം സ്ഥാനത്തു വരാൻ കഴിഞ്ഞിട്ടുണ്ട്. പന്തളം മുനിസിപ്പാലിറ്റിയിൽ പതിനായിരത്തിലേറെ വോട്ട് നേടി നാം ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാനൂറിലധികം ബൂത്തുകളിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സംഘപരിവാർ പ്രസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് പ്രവർത്തകർ ഊണും ഉറക്കവുമില്ലാതെ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. ഇടതു വലതു മുന്നണികൾക്ക് വൻതോതിൽ വോട്ടുചോർച്ചയുണ്ടായപ്പോൾ ഒരു ബൂത്തിൽപ്പോലും നാം പുറകോട്ട് പോയിട്ടില്ല. എൻ. എസ്. എസ്, എസ്. എൻ. ഡി. പി, പുലയമഹാസഭ, വെള്ളാള മഹാസഭ, വിശ്വകർമ്മസഭ, സാംബവമഹാസഭ,മലയരസഭ തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും നമുക്ക് ലഭിച്ചിട്ടുണ്ടെന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു. വർദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പ്രേരണ നൽകുന്ന തെരഞ്ഞെടുപ്പാണിത്. വിജയിക്കാനായില്ലെങ്കിലും മണ്ഡലത്തിലെ വോട്ടർമാരോടൊപ്പം തുടർന്നുമുണ്ടാവുമെന്നും വികസനത്തിനും വിശ്വാസസംരക്ഷണത്തിനും കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകുന്നു. എല്ലാ കുപ്രചാരണങ്ങളെയും അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളഞ്ഞുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാം. ചരൈവേതി ചരൈവേതി'.