വാരണാസി: ഇന്ത്യയിൽ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി അക്രമരാഷ്ട്രീയവും രാഷ്ട്രീയമായ അയിത്തവുമാണെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി മാത്രമാണ് തികച്ചും ജനാധിപത്യപരമായ രീതിയിൽ മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജനങ്ങളെ നേരിട്ട് കണ്ട് നന്ദിയറിയിക്കാനായി വാരണാസിയിലെ പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു മോദി.
എന്തുകൊണ്ടാണ് നമ്മുടെ പ്രവർത്തകർ കാശ്മീരിലും കേരളത്തിലും ബംഗാളിലും കൊല്ലപ്പെടുന്നത്? ഇത് വളരെ അപമാനകരവും ജനാധിപത്യവിരുദ്ധവുമാണ്. ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ ആരും മിണ്ടുന്നില്ല. ചില സംസ്ഥാനങ്ങളിൽ ബി.ജെ.പി എന്ന പേര് കേൾക്കുന്നതുപോലും അയിത്തത്തിന് കാരണമാകുകയാണ്. ജനങ്ങൾക്കിടയിൽ മോശം പേരുണ്ടാക്കാൻ ചിലർ കിണഞ്ഞു ശ്രമിച്ചെങ്കിലും കഠിനാദ്ധ്വാനം കൊണ്ട് പാർട്ടി അതൊക്കെയും മറികടന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്നും വിജയത്തിന്റെ ക്രെഡിറ്റ് അവർക്ക് കൊടുക്കുന്നെന്നും മോദി പറഞ്ഞു. ''തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ചിരുന്നു. പ്രവർത്തകരുടെ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും അത്രയ്ക്കുണ്ടായിരുന്നു. ഈ വിജയം അവർക്കായി സമർപ്പിക്കുന്നു. രാജ്യം എന്നെ പ്രധാനമന്ത്രി ആക്കിയെങ്കിലും ഞാനിപ്പോഴും പാർട്ടി പ്രവർത്തകൻ തന്നെ.- "മോദി വാരണാസിയിൽ പറഞ്ഞു.