news

1. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കും. ഇതു സംബന്ധിച്ച സുപ്രധാന നിര്‍ദേശം നാളെ ചേരുന്ന മന്ത്രി സഭയുടെ പരിഗണനക്ക് സമര്‍പ്പിക്കുമെന്ന് അദ്ധ്യാപക, അനധ്യാപക സംഘടനകളും ആയുള്ള ചര്‍ച്ചക്ക് ശേഷം പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.




2. നിലവിലുള്ള പൊതു വിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ആണ് ലയിപ്പിച്ച് ഒന്നാക്കുന്നത്. ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കുന്നത് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്‍ എന്ന പുതിയ ഡയറക്ടറേറ്റിന് കീഴില്‍ ആയിരിക്കും. മൂന്ന് ഡയറക്ടറേറ്റുകള്‍ക്ക് കീഴില്‍ വെവ്വേറെ പ്രവര്‍ത്തിക്കുന്ന പരീക്ഷാ വിഭാഗങ്ങള്‍ ഒന്നാക്കി മാറ്റും. ഒരു പരീക്ഷാ കമ്മിഷണര്‍ക്ക് കീഴില്‍ ആയായിരിക്കും പുതിയ പരീക്ഷാ സംവിധാനം. ജനറല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ തന്നെ ആയിരിക്കും പരീക്ഷാ കമ്മിഷണര്‍. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി മാറ്റുകയും പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവി ആക്കുകയും ചെയ്യും. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലാക്കി മാറ്റും
3. സ്‌കൂളുകളില്‍ നിലവിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടനയിലും അദ്ധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന പ്രചാരണത്തില്‍ അടിസ്ഥാനം ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഭരണ ചുമതല വരുന്നതോടെ പ്രിന്‍സിപ്പലിന്റെ ജോലി ഭാരത്തില്‍ കുറവു വരുത്തും. ഇതു പ്രകാരമുള്ള പീരിയേഡുകള്‍ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അദ്ധ്യാപകന് നല്‍കുകയോ അല്ലാത്തിടങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുകയോ ചെയ്യാം. ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ , പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസ് സംവിധാനങ്ങള്‍ നിലവിലുള്ള രീതിയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
4. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ ശത്രു പാളയങ്ങളില്‍ നിന്ന് കാവി കൂടാരത്തിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എം.എല്‍.എമാരും സി.പി.എമ്മില്‍ നിന്ന് ഒരു എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവര്‍ക്കൊപ്പം നിരവധി പ്രാദേശിക നേതാക്കളും ബി.ജെ.പിയുടെ ഭാഗമായി. തൃണമൂലില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ് മുകുള്‍ റോയിയുടെ മകന്‍ സുബ്രന്‍ഷു റോയ്, തുഷാര്‍കാന്തി ഭട്ടാചാര്യ എന്നിവരാണ് മമതയുടെ പാര്‍ട്ടിയില്‍ നിന്നും മറുകണ്ടം ചാടിയത്.
5. ദേബേന്ദ്ര നാഥ് റോയ് ആണ് സി.പി.എമ്മില്‍ നിന്നെത്തിയ എം.എല്‍.എ. തൃണമൂലിന്റെ 52 കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും മുകുള്‍ റോയിയും ചേര്‍ന്നാണ് തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്. 2021 ല്‍ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കുമെന്ന് വിജയ് വര്‍ഗിയ പറഞ്ഞു. മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ ഏഴു ഘട്ടങ്ങളിലായി ബിജെപിയില്‍ എത്തിക്കുന്നതിന്റെ ആദ്യ ഘട്ടമായിരുന്നു ഇതെന്നും വിജയ് വര്‍ഗീയ കൂട്ടിച്ചേര്‍ത്തു
6. മോദി അനുകൂല പോസ്റ്റില്‍ അബ്ദുള്ളകുട്ടിയോട് വിശദീകരണം തേടാന്‍ കെ.പി.സി.സി തീരുമാനം. കര്‍ശന നടപടി വേണം എന്നാണ് തന്റെ നിലപാട് എന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാമര്‍ശം പ്രത്യേക സമിതി പരിശോധിക്കും. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതിയിന്മേലാണ് നടപടി. ആലപ്പുഴയിലെ പരാജയവും കെ.പി.സി.സി പരിശോധിക്കും. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന ആവശ്യത്തില്‍ കെ.പി.സി.സി പ്രമേയം പാസാക്കി
7. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുട ആകെ കണ്ണ്. രാഹുല്‍ അധ്യക്ഷ പദത്തില്‍ നിന്ന് പടിയിറങ്ങുമോ ഇല്ലയോ എന്ന് ഈ യോഗത്തില്‍ ധാരണ ആയേക്കും. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ.ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാകും രാഹുലുമായി കൂടിക്കാഴ്ച നടത്തുക
8. ഇന്ന് രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിംഗ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പാര്‍ട്ടി അധ്യക്ഷനെ കണ്ട് അനുനയ നീക്കം നടത്തിയിരുന്നു. എന്നാല്‍, തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ രാഹുല്‍ വൈകിട്ട് മുതിര്‍ന്ന നേതാക്കളുമായുള്ള യോഗം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു പിന്നാലെ ചേര്‍ന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ തന്റെ രാജി സന്നദ്ധത അറിയിച്ചത്.
9. ഒടുവില്‍, പാര്‍ട്ടിയുടെ സമ്മര്‍ദത്തിന് രാഹുല്‍ വഴങ്ങുമെന്ന് തന്നെയാണ് ചില നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ലോക്സഭയിലെ കക്ഷി നേതാവ് സ്ഥാനവും ഒരുമിച്ച് ഏറ്റെടുക്കാന്‍ രാഹുല്‍ തയാറായേക്കില്ല. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്നാണ് രാഹുലിന്റെ നിലപാട്. അങ്ങനെയെങ്കില്‍ ലോക്സഭാ കക്ഷി നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കും എന്നും സൂചനയുണ്ട്