ബ്രസീൽ: പടിഞ്ഞാറൻ ബ്രസീലിൽ നാല് ജയിലുകളിലായി നടന്ന ലഹളയിൽ 55ഓളം തടവുകാർ കൊല്ലപ്പെട്ടതായി അധികാരികൾ അറിയിച്ചു. ആമസോണാസിന്റെ തലസ്ഥാനമായ മനൗസിലാണ് സംഭവം. 15ഓളം തടവുകാരെ ശനിയാഴ്ചയും 40ഓളം തടവുകാരെ തിങ്കളാഴ്ചയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് ഗവർണർ വിൽസൺ ലിമ പറഞ്ഞു. മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവർ തമ്മിലുള്ള കലഹമാണ് ലഹളയ്ക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം. തടവുകാരായ ഒമ്പത് സംഘത്തലവന്മാരെ കൂടുതൽ സുരക്ഷിതമായ ജയിലുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ജയിലറകളിൽ ഉൾക്കൊള്ളാവുന്നതിലുമധികം തടവുകാരെയാണ് പാർപ്പിക്കുന്നതെന്നും ഇത് സംഘട്ടനമുണ്ടാക്കാനുള്ള സാദ്ധ്യത കൂട്ടുമെന്നും അവർ ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായി ജയിലുകളിലേയ്ക്ക് നിയുക്ത സേനയെ വിന്യസിച്ചു. 2017ൽ ബ്രസീലിലെ ജയിൽ ലഹളയിൽ ഏകദേശം നൂറ് തടവുകാരോളം കൊല്ലപ്പെട്ടിരുന്നു.