തിരുവല്ലം: പൊതുജനമദ്ധ്യത്തിൽ യുവാവിന് പൊലീസിന്റെ ക്രൂര മർദ്ദനം. പോക്സോ കേസിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ യുവാവിനെയാണ് പൊലീസ് മർദ്ദിച്ചത്. മർദ്ദനം സഹിക്കാതെ ഒാടിയ യുവാവിന്റെ പിന്നാലെ എത്തിയ പൊലീസുകാർ ജനങ്ങളുടെ മുന്നിൽ വച്ച് അർദ്ധനഗ്നനാക്കി ചവിട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വച്ചായിരുന്നു മർദ്ദനം. തടയാനെത്തിയ ഭാര്യയെയും മർദ്ദിക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. അന്വേഷണവിധേയമായി രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. എസ്.സി.പി. ഒ. സൈമൻ. സി.പി.ഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ പൊലീസ് പറയുന്നത്
തിരുവല്ലം പൊലീസ് പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് കൊടുത്ത കുട്ടിക്കൊപ്പമാണ് അയാൾ ഇപ്പോൾ താമസിക്കുന്നതും ആ കുട്ടിയാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു. ഇതാണ് വീഡിയോയിലുള്ളത്. പ്രതിയുടെ ഭാര്യ ഇയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ പൊലീസ് തള്ളിമാറ്റി. പ്രതിക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനും ചേർത്ത് കേസെടുത്തു.