news

1. രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിമാര്‍ ആരൊക്കെ എന്ന് അറിയാന്‍ ഡല്‍ഹിയില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍. അതേസമയം, പുതിയ സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുത് എന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഇത്തവണ പുതിയ സര്‍ക്കാരില്‍ തല്‍ക്കാലം ചുമതലകളോ മന്ത്രി പദമോ വേണ്ടെന്നാണ് അരുണ്‍ ജെയ്റ്റിലിയുടെ കത്തിലെ ആവശ്യം
2. ആരോഗ്യപരമായ കാരണങ്ങളാലാണ് സര്‍ക്കാരില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് എന്ന് കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി. ഇതോടെ രണ്ടാം മോദി മന്ത്രി സഭയില്‍ ധനമന്ത്രി സ്ഥാനത്തേക്ക് പുതിയ ആള്‍ എത്തുമെന്ന് ഉറപ്പായി. പിയൂഷ് ഗോയല്‍ പുതിയ ധനമന്ത്രിയാകും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മന്ത്രി സഭയില്‍ ആരൊക്കെ ഉണ്ടാകും എന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്‍കും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും
3. അതിനിടെ, നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല. ബംഗാളില്‍ കൊല്ലപ്പെട്ട ബി.ജെ.പിക്കാരുടെ കുടുംബത്തെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. നേരത്തെ മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കില്ല
4. ചെയര്‍മാനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുന്നതിനിടെ പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ക്ക് എതിരെ ജോസ്.കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്ത്. പി.ജെ. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറി ആയും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയതിന് എതിരെ റോഷി അഗസ്റ്റിന്‍ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍


5. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധം ആണെന്ന് റോഷി അഗസ്റ്റിന്‍. കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കും. പി.ജെ. ജോസഫ് അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല. ആരെങ്കിലും കത്ത് കൊടുത്തു എങ്കില്‍ അത് അച്ചടക്ക ലംഘനം ആണെന്നും റോഷി അഗസ്റ്റിന്‍. ചെയര്‍മാനേയും സെക്രട്ടറിയേയും നിയമിച്ചു എന്ന് കാണിച്ച് ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി എന്ന വാര്‍ത്ത അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ എന്നും കൂട്ടിച്ചേര്‍ക്കല്‍
6. പി.ജെ. ജോസഫിനെ ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയുമായി കാണിച്ച് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയത്. മൂന്ന് എം.എല്‍.എ മാര്‍ തങ്ങള്‍ക്ക് ഒപ്പം എന്ന് ജോസഫ് വിഭാഗം. ജോസ് കെ മാണിയും കൂട്ടരും അറിയാതെ ആയിരുന്നു നീക്കം. കെ.എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാന്‍ ആയെന്ന് കാണിച്ചാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയത്.
7. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിന്റെ ഇടനിലക്കാരനെ പിടികൂടി ഡി.ആര്‍.ഐ. ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ആണ് ഡി.ആര്‍.ഐ പിടികൂടിയത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്ത് നിന്ന് കൊണ്ടു വന്നിട്ടുണ്ട് എന്നും ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. അഭിഭാഷകനായ ബിജു കൈമാറുന്ന സ്വര്‍ണം സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നതും സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നതും പ്രകാശിനാണ്.
8. ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പോഗ്രാം മാനേജര്‍ ആയിരുന്നു പ്രകാശ്. ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജര്‍ ആണ് ഡി.ആര്‍.ഐ അന്വേഷിക്കുന്ന മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു.
9. വനിതാ കമ്മിഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ് രംഗത്ത്. വിവാദ പരാമര്‍ശത്തില്‍ മൊഴി എടുക്കാന്‍ പോലും വനിതാ കമ്മിഷന്‍ തയ്യാറായി ഇല്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ട ആളാണ് വനിതാ കമ്മിഷന്‍ എന്നും രമ്യ. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സ്വമേധയാ നടപടി എടുക്കാം ആയിരുന്നിട്ടും അത് ചെയ്തില്ല. കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ട് പോകാന്‍ ആണ് തീരുമാനമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
10. അതേസമയം, രമ്യക്ക് എതിരെ പരാമര്‍ശം ഉയര്‍ന്നതിന് പിന്നാലെ തന്നെ കേസെടുത്തു. എ വിജയ രാഘവനെ പ്രതി ചേര്‍ത്ത കേസില്‍ അന്വേഷണം പുരോഗമിക്കുക ആണ്. എന്നാല്‍ കേസ് എടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മിഷന് എതിരെ പ്രതികരിച്ചത് ശരിയായില്ല എന്നും എം.സി ജോസഫൈന്‍ . ഇതുവരേ പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മിഷന്‍ എതിരെ നടത്തിയ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുക ആണെന്നും എം.സി ജോസ്‌ഫൈന്‍ ആരോപിച്ചിരുന്നു.
11. കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ ഷിബുവിന് എതിരെ വകുപ്പ്തല നടപടി. ഉദ്യോഗസ്ഥനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐ ആയി തരംതാഴ്ത്തി. ഉത്തരവിറക്കിയത് എറണാകുളം റേഞ്ച് ഐ.ജി. ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അതേസമയം, എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞില്ല എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐയെ തിരിച്ചെടുത്ത കാര്യം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ എന്ന് പ്രതികരണം. കോട്ടയം എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാം എന്നും ബെഹ്റ.
12. പെട്ടെന്നുള്ള നടപടി , ഉദ്യോഗസ്ഥനെ തിരിച്ച് എടുത്തതിന് എതിരെ മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞതിന് പിന്നാലെ. കെവിന്‍ കൊല്ലപ്പെടാന്‍ പ്രധാന കാരണം എസ്.ഐയുടെ അനാസ്ഥ ആണെന്ന് കെവിന്റെ കുടുംബം ആരോപിച്ചിരുന്നു. സസ്‌പെന്‍ഷനിലായ ഗാന്ധിനഗര്‍ എസ്.ഐ എം.എസ്.ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായിരുന്നു. ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഇന്നലെയാണ് ഉത്തരവ് ഇറക്കിയത്.