ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ ഒരുമാസത്തേക്ക് പ്രതിനിധികളെ അയക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് കോൺഗ്രസ് വക്താക്കളെ ചാനൽ ചർച്ചകളിലേക്ക് വിളിക്കരുതെന്ന് എല്ലാ ചാനലുകളോടും എഡിറ്റർമാരോടും അഭ്യർത്ഥിക്കുന്നുവെന്നാണ് ട്വീറ്റ്.
.@INCIndia has decided to not send spokespersons on television debates for a month.
— Randeep Singh Surjewala (@rssurjewala) May 30, 2019
All media channels/editors are requested to not place Congress representatives on their shows.
തിരഞ്ഞെടുപ്പിലെ പരാജയം പാർട്ടിയിൽ ആഴത്തിലുള്ള കലഹങ്ങൾ ഉണ്ടാക്കിയതിന്റെ പ്രതിഫലനമാണ് ഈ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. അതേസമയം എവിടെയാണ് തെറ്റ് പറ്റിയത് എന്ന് മനസിലാക്കാനുള്ള സമയത്തിന് വേണ്ടിയാണ് ചാനൽ ചർച്ചകളിൽ നിന്ന് അകലം പാലിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കന്മാർ പറയുന്നത്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയ്ക്കാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്.
കഴിഞ്ഞ ഡിസംബറിൽ വിജയിച്ച മദ്ധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽപ്പോലും കോൺഗ്രസിന് പരാജയപ്പെടാനായിരുന്നു വിധി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അമേത്തിയിൽ സ്മൃതി ഇറാനിയോട് തോറ്റത് പരാജയത്തിന്റെ ആക്കംകൂട്ടി. വയനാട്ടിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ രാഹുൽ ഗാന്ധി പാർലമെന്റിൽ ഉണ്ടാകില്ലായിരുന്നു. 543 ലോക്സഭാ സീറ്റിൽ പാർട്ടി നേടിയത് 52 സീറ്റ് മാത്രമാണ്. അതേസമയം നരേന്ദ്ര മോദിയുടെ ബി.ജെ.പി 303 സീറ്റുകളുമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.