v-muraleedharan

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിനും പ്രാതിനിധ്യം. ബി.ജെ.പി നേതാവ് വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലെത്താൻ ക്ഷണമുണ്ടെന്ന് മുരളീധരൻ തന്നെയാണ് വ്യക്തമക്കിയത്. കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരൻ പ്രതികരിച്ചത്.

ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേ കാലമായി ചെയ്‌തുകൊണ്ടിരുന്നത്. അത് പുതിയ ചുമതലയിൽ എങ്ങനെ കൂടുതൽ ഫലപ്രദമായി ചെയ്യാൻ കഴിയും എന്നാണ് ആലോചിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെയും സംസ്ഥന സർക്കാരിന്റെയും സഹകരണത്തോടെ അത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്നുതന്നെയാണ് കരുതുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. അതോടൊപ്പം മന്ത്രിസ്ഥാനം വ്യക്തിപരമായ നേട്ടമായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ മഹാരാഷ്‌ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് കേരളത്തിലെ മുൻ ബി.ജെ.പി അദ്ധ്യക്ഷൻ കൂടിയായ മുരളീധരൻ. നെഹ്‌റുയുവകേന്ദ്ര ഡയറക്‌ടർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്.