kevin

കോട്ടയം:കെവിൻ കൊലക്കേസിൽ സസ്പെൻഷനിലുള്ള കോട്ടയം ഗാന്ധിനഗർ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപടലിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം എസ്.ഐയെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ഷിബുവിനെ സർവ്വീസിൽനിന്നും പിരിച്ചുവിടാനുള്ള നിയമമില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീരുമാനം.

എന്നാൽ ഷിബുവിനെ സർവീസിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കെവിന്റെ കുടുംബം രംഗത്ത് വന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം എസ്.ഐ അറിഞ്ഞുകൊണ്ടാണെന്നാണ് ഇവരുടെ ആരോപണം. തട്ടിക്കൊണ്ടുപോകും വഴി കെവിന്റെ ഭാര്യ നിനുവിന്റെ സഹോദരൻ ഷാനു ചാക്കോയും എസ്ഐയും തമ്മിൽ സംസാരിച്ചിരുന്നതായി കെവിനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി. തുടർന്നാണ് വിവാദ തീരുമാനം മരവിപ്പിക്കാൻ പൊലീസിന് നിർദ്ദേശം ലഭിച്ചത്.