1. രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അല്‍പ്പസമയത്തിനകം. രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെ അതിപ്രൗഢമായ തുറന്ന വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയില്‍ അംഗമാകും. അതേസമയം, ജെ.ഡി.യു സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സര്‍ക്കാരില്‍ ചേരാതെ എന്‍.ഡി.എയില്‍ തുടരുമെന്ന് പ്രതികരണം. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രി സ്ഥാനം വീതം നല്‍കാമെന്ന ബി.ജെ.പി നിലപാടിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ അതൃപ്തി പ്രകടമാക്കിയത്
2. നീണ്ട ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് അമിത് ഷായും മോദി ടീമിലേക്ക് എത്തുന്നത്. അമിത് ഷാ ധനമന്ത്രിയാകുമെന്ന് സൂചന. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് ലോക്സഭാംഗമായ അമിത് ഷായും മന്ത്രിസഭയിലുണ്ടാകുമെന്ന് ബി.ജെ.പി ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ആണ് വെളിപ്പെടുത്തിയത്. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും കേന്ദ്രമന്ത്രിയാവും. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് വി. മുരളീധരന്‍ കേന്ദ്രമന്ത്രി ആവും.
3. മന്ത്രിസഭയിലേക്ക് മുരളീധരനെ പരിഗണിക്കുന്നത്, നിലവിലുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് വി മുരളീധരന്‍. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം ആണ് മുരളീധരന് ഗുണം ചെയ്തത്. വ്യക്തിപരമായ നേട്ടമായി കാണുന്നില്ല എന്നും കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരം ആണ് മന്ത്രി പദവി എന്നും വി. മുരളീധരന്‍
4. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന അതിഗംഭീരമായ ചടങ്ങില്‍ ബിംസ്റ്റെക്ക് രാഷ്ട്രതലവന്മാരും അതിഥികളായി എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിട്ടുണ്ട്. തമിഴ് നടന്‍ രജനീകാന്തും കേരളത്തില്‍ നിന്ന് ശശി തരൂര്‍ എം.പി, ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, വ്യവസായികളായ യൂസഫ് അലി, രവിപിള്ള എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്
5. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,000 കോടി രൂപ വായ്പ എടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് ജൂണ്‍ 27 വരെ നീട്ടി. നിലവില്‍ വാന്‍ഡ്സ് വര്‍ത്ത് ജയിലില്‍ ആണ് നീരവ് മോദി. നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെയിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി തള്ളുന്നത് ഇത് നാലാം തവണ. നീരവിനെ വിട്ടു നല്‍കിയാല്‍ ഏത് ജയിലില്‍ ആയിരിക്കും തടവില്‍ ഇടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിന് അകം വിവരങ്ങള്‍ നല്‍കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
6. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയ്ക്ക് ആണോ പ്രധാന നേട്ടം ഉണ്ടാക്കിയത് എന്ന് വിചാരണ വേളയില്‍ കോടതി ചോദിച്ചിരുന്നു. മാര്‍ച്ച് 19ന് ആണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിക്ക് എതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചതിനെ തുടര്‍ന്ന് ആയിരുന്നു അറസ്റ്റ്.
7. കെവിന്‍ വധക്കസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ എം.എസ് ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. നടപടി, മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്. എസ്.ഐയെ തിരിച്ചെടുക്കാനുള്ള നടപടിക്കെതിരെ കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
8. കെവിന്‍ കൊല്ലപ്പെടുമ്പോള്‍ ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നു ഷിബു. കെവിനെ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി ഭാര്യ നീനു പരാതി നല്‍കിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിന് തുടര്‍ന്നാണ് എസ്.ഐ ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
9. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എ.പി അബ്ദുളള കുട്ടി. തനിക്ക് എതിരെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം അംഗീകരിക്കാന്‍ ആവില്ല. ചിലര്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുക ആണ് എന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ള കുട്ടി അധികാര മോഹി ആണെന്നും മഞ്ചേശ്വരം സീറ്റ് പ്രതീക്ഷിച്ച് ആണ് ഭാണ്ഡക്കെട്ടുമായി ബി.ജെ.പിയിലേക്ക് പോകുന്നത് എന്നും വീക്ഷണം കുറ്റപ്പെടുത്തി ഇരുന്നു
10. താന്‍ കോണ്‍ഗ്രസുകാരന്‍ ആണോ എന്ന് മുല്ലപ്പള്ളിയോട് ചോദിക്കണം. ബി.ജെ.പിയില്‍ ചേരുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല എന്നും അബ്ദുള്ളക്കുട്ടി. മുതിര്‍ന്ന നേതാവ് വി.എം സുധീരന് എതിരെയും അബ്ദുള്ള കുട്ടിയുടെ വിമര്‍ശനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയത് വി.എം സുധീരന്‍. രാഷ്ട്രീയത്തില്‍ ഒരു ആദര്‍ശവും ഇല്ലാത്ത ആളാണ് സുധീരന്‍ എന്നും അബ്ദുള്ള കുട്ടിയുടെ ആക്ഷേപം
11. ചെയര്‍മാനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് ശമനമായില്ല. ചെയര്‍മാന്‍ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെ എന്ന് പി.ജെ. ജോസഫ്. കമ്മിറ്റികള്‍ സമവായത്തിലൂടെ തീരുമാനം എടുക്കണം എന്നാണ് ഭരണഘടനയില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷം തെളിയിച്ചല്ല തീരുമാനിക്കേണ്ടത്. തീരുമാനങ്ങള്‍ക്ക് എതിര് നില്‍ക്കുന്നത്, പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നവര്‍. തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടില്ല എന്നും പി.ജെ. ജോസഫി
12. പ്രതികരണം, ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് മറുപടി ആയി. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നു. കത്ത് കൊടുത്തു എന്ന് പറയുന്നവര്‍ അത് പുറത്ത് വിടണമെന്നും ജോസ്.കെ.മാണി മാദ്ധ്യമങ്ങളോട്. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും ജോസ്.കെ. മാണി