crime

കൊല്ലം: സോഷ്യൽ മീഡിയയിലൂടെയും മാദ്ധ്യമങ്ങളിലൂടെയും നിരന്തരം കൊലപാതകങ്ങളും പീഡനങ്ങളും കേട്ട് മനസ് മരവിച്ച മലയാളികൾക്ക് മുന്നിൽ തീ കോരിയിട്ടാണ് ആ വാർത്ത പുറത്തുവന്നത്. മറവിരോഗം ബാധിച്ച് കിടപ്പിലായ അമ്മയെ പീഡിപ്പിച്ച മകനെ അച്ഛന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തെന്ന്. ഏറെ ഞെട്ടലോടെയാണ് കേരളം ഈ വർത്താ കേട്ടത്.

അഞ്ച് വർഷം മുൻപ് വീട്ടമ്മയെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ തള്ളിയ കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന മുപ്പത്തൊൻപതുകാരനാണ് അറസ്റ്റിലായത്. 65 വയസുള്ള അമ്മയെ മകൻ പീഡിപ്പിക്കുന്നത് നേരിൽ കാണ്ടേണ്ടി വന്ന അച്ഛൻ അതിക്രമം തടയാൻ ശ്രമിച്ചു. ഇക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനെയും ഉപദ്രവിച്ചു. തുടർന്നാണ് അച്ഛൻ ബുധനാഴ്ച പൊലീസിന്റെ സഹായം തേടിയത്.

ഇന്നലെ രാവിലെ വീടിന്റെ പരിസരത്ത് നിന്ന് അഞ്ചാലുംമൂട് സി.ഐ ജെ.പ്രദീപിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. അമ്മയ്‌ക്ക് പൊലീസ് വൈദ്യ സഹായം ലഭ്യമാക്കി. പീഡനത്തിനിരയായെന്ന് പ്രാഥമിക വൈദ്യ പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. ചികിത്സാ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുവെന്ന വ്യാജേന പലതവണ അമ്മയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിൽ മകനും അച്ഛനും അമ്മയും മാത്രമാണ് താമസം.

രണ്ട് സഹോദരിമാർ വിവാഹിതരായി ഭർത്യഗൃഹത്തിലാണ്. വൈദ്യ പരിശോധനയ്‌ക്ക്ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അച്ഛന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടുതൽ ശാസ്‌ത്രീയ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും.

 വീട്ടമ്മയെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ തള്ളിയ കേസിലെ പ്രധാനി

വെട്ടുവിള സ്വദേശിയായ, ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തി കുപ്പണ പോങ്ങുംതാഴെ ക്ഷേത്രത്തിന് സമീപം കായൽവാരത്തെ സെപ്ടിക് ടാങ്കിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 2015 ഒക്ടോബർ 19നാണ് വീട്ടമ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീട്ടമ്മയ്ക്കൊപ്പം കാണാതായെന്ന് കരുതിയിരുന്ന രാജേഷിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാളുടെ പങ്കാളിത്തം ബോദ്ധ്യമായത്.

താനുമായി അടുപ്പമുണ്ടായിരുന്ന വീട്ടമ്മയെ കുപ്പണയിലെ വീട്ടിലേക്ക് 2014 സെപ്തംബർ 6ന് രാത്രി രാജേഷാണ് വിളിച്ചു വരുത്തിയത്. സുഹൃത്തുമായി കിടക്കപങ്കിടാൻ നിർബന്ധിച്ചെങ്കിലും വീട്ടമ്മ വിസമ്മതിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. രാത്രി തന്നെ രാജേഷ് നാട്ടിൽ നിന്ന് മുങ്ങി. രാജേഷും വീട്ടമ്മയും ഒരുമിച്ച് നാട് വിട്ടെന്നാണ് നാട്ടുകാർ കരുതിയത്. താമസിയാതെ രണ്ടാം പ്രതി വിദേശത്തെ ജോലി സ്ഥലത്തേക്കും പോയി. അവിടെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്താണ് പ്രതിയിൽ നിന്ന് കൊലപാതക വിവരം അറിഞ്ഞ് ഊമക്കത്തിലൂടെ പൊലീസിനെ വിവരം അറിയിച്ചത്. വീട്ടുകാരിലൂടെ പൊലീസ് കടുത്ത സമ്മർദ്ദം ചെലുത്തിയാണ് 2015 നവംബറിൽ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്.