ആത്മാക്കളുറങ്ങിക്കിടക്കുന്ന ബീച്ചിലേക്ക് പോകാൻ ധെെര്യമുണ്ടോ? നിറയെ പരന്നു കിടക്കുന്ന കരിമണൽ. നൂറ്റാണ്ടുകൾക്കു മുൻപ് എരിഞ്ഞടങ്ങിയ മനുഷ്യമാംസത്തിലെ പുകയും മടുപ്പിക്കുന്ന ഗന്ധവും ശ്വസിക്കുന്ന വായുവിൽ കലർന്നതുപോലെ തോന്നും. നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷരാകും. വെെെകുന്നേരത്തെ ഇരുട്ടുകൂടി വരുമ്പോൾ ആകെ ഭയാന്തരീക്ഷം. ഭയം പടർത്തുന്ന ഈ കാര്യങ്ങളത്രയും ദുമാസ് ബീച്ചിനെ കുറിച്ചുള്ള പരിസരവാസികളുടെ വിശ്വാസമാണ്.
ഗുജറാത്തിലെ സൂററ്റിൽ സ്ഥിതി ചെയ്യുന്ന ദുമാസ് ബീച്ചിൽ പ്രേതബാധയുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ യാതൊരു വിധത്തിലുള്ള കുറവുമില്ല. ബീച്ച് എല്ലാ സമയത്തും സജീവമാണ്. എന്നാൽ, നേരം ഇരുട്ടായി തുടങ്ങുമ്പോൾ ആളുകൾ അകന്നുപോകും.
മനോഹരമായ കടൽ കാഴ്ചകളും മറ്റെങ്ങും കാണാത്ത കറുത്ത മണൽത്തരികളും കാലിലൂടെ തൊട്ടുതലോടി പോകുന്ന തിരകളും രുചികരമായ ഭക്ഷണം വിളമ്പുന്ന കടൽക്കരയിലെ തട്ടുകടകളുമൊക്കെ ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ആ തീരത്തേക്ക് വർഷാവർഷം ആകർഷിക്കുന്നത്. ഗുജറാത്തിന്റെ തനത് രുചികൾ കിട്ടുന്ന ഒരിടമായാണ് സഞ്ചാരികൾ ഈ ബീച്ചിനെ കാണുന്നത്. ബാജിയ, പാവ് ബജി, സ്വീറ്റ് കോൺ ചൈനീസ് രുചികൾ തുടങ്ങിയവ ഇവിടെ സുലഭമായി ലഭിക്കും.
പ്രകൃതി ഭംഗിയുടെയും അന്തരീക്ഷത്തിന്റെയും കാഴ്ചകളുടെയും ഒക്കെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ബീച്ചുകളിലൊന്നാണ് ദുമാസ്. എന്നാൽ ഇതൊക്കെ പകലു മാത്രമേ ഉള്ളൂ എന്നാണ് പ്രദേശവാസികളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചിട്ടുള്ള യാത്രികരും പറയുന്നത്. ഗുജറാത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാനെത്തുന്ന സ്ഥലം കൂടിയാണിത്. അനുപമമായ പ്രകൃതി സൗന്ദര്യവും രുചികരമായ ഭക്ഷണങ്ങളുടെ സാധ്യതകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
പകലിൽ കണ്ട കടലിന്റെ സൗന്ദര്യം രാത്രിയിലും ആസ്വദിക്കാമെന്നു വിചാരിച്ചു കടൽ തീരത്തിരുന്നാൽ സൂര്യാസ്തമയത്തോടെ സ്ഥിഗതികൾ പാടേമാറും. ഇരുട്ട് പരക്കുന്നതോടെ അപരിചിതമായ ശബ്ദങ്ങളും ചില പൊട്ടിച്ചിരികളുമൊക്കെ അന്തരീക്ഷത്തിൽ മുഴങ്ങും. വളർത്തുമൃഗങ്ങളും അലഞ്ഞുതിരിയുന്ന ശ്വാനന്മാരും എന്തിനെയോ ഭയപ്പെടുന്നതുപോലെ ശൂന്യതയെ നോക്കി ശബ്ദമുണ്ടാക്കുന്നതും കാണുന്നവരിൽ ഭയം വളർത്തും.
കടൽ തീരത്തുനിന്നും ആളുകൾ അപ്രത്യക്ഷരായ അവസ്ഥകളും ഉണ്ടായിട്ടുണ്ടെന്നാണ് പരിസരവാസികൾ അഭിപ്രായപ്പെടുന്നത്. അറബിക്കടലിന്റെ സ്വന്തമായ ദുമാസ് ബീച്ചിൽ വർഷങ്ങൾക്ക് മുൻപ് ഈ ബീച്ചും പരിസരവും ശ്‌മശാന ഭൂമിയായിരുന്നുവെന്നും ശവദാഹങ്ങൾ നടത്തിയാണ് മണൽ കറുപ്പുനിറമായതെന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.
അതുമാത്രമല്ല, അക്കാലങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കളാണ് രാത്രിക്കാലങ്ങളിൽ കടൽക്കരയിലൂടെ ഗതികിട്ടാതെ അലയുന്നതെന്നും ഇവിടെത്തുകാർ വിശ്വസിക്കുന്നു. ആത്മാക്കളുടെ കരച്ചിലും ചിരിയുമെല്ലാമാണ് രാത്രികളിൽ അവിടെ മുഴുവൻ പ്രതിധ്വനികളായി മുഴങ്ങുന്നതെന്നും ദുമാസ് ബീച്ചിനടുത്തു താമസിക്കുന്നവർ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും ഭീകരമായ രീതിയിൽ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 35 സ്ഥലങ്ങളുടെ ഒരു പട്ടികയുണ്ട്. അതിൽ ഇടം നേടിയതാണ് ഈ ബീച്ച്. സൂററ്റിൽ നിന്നും 21 കിലോമീറ്റർ ദൂരമുണ്ട് ആത്മാക്കളുറങ്ങുന്ന ഈ ബീച്ചിലേക്ക്. അഹമ്മദാബാദിൽ നിന്നും 286 കിലോമീറ്റർ അകലെയാണ്. മുംബയിൽ നിന്നും 283 കിലോമീറ്റർ ദൂരമാണ് സൂറത്ത് വഴി റോഡ് മാർഗം ഇവിടേക്കുള്ളത്. ഏകദേശം അഞ്ച് മണിക്കൂർ സമയമാണ് അവിടെ നിന്നും ഈ യാത്രയ്ക്കെടുക്കുന്നത്. വഡോധര വഴിയും ഇവിടെ എത്താം.