തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനായി മാജിക് പ്ലാനറ്റിൽ ഒരുക്കുന്ന ഡിഫറന്റ് ആർട്സ് സെന്ററിന് മന്ത്രി കെ.കെ. ശൈലജ തറക്കല്ലിട്ടു.
ഭിന്നശേഷിക്കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഡിഫറന്റ് ആർട്സ് സെന്ററിന് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അർഹരായ 100 കുട്ടികളെ കണ്ടെത്തി അവർക്കിഷ്ടമുള്ള വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി മാജിക് അക്കാഡമിയുമായി സഹകരിച്ച് ആവിഷ്കരിക്കും. ഇത്തരമൊരു സംരംഭം ലോകത്തിൽ തന്നെ ആദ്യമാണ്. സെന്ററിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഗോപിനാഥ് മുതുകാട് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അനുയാത്ര പദ്ധതിയുടെ ഭാഗമായി മാജിക് പ്ലാനറ്റിൽ പരിശീലനം ലഭിച്ച 23 ഭിന്നശേഷിക്കാരായ കുട്ടികളിൽ പലരും ഇന്ന് അക്കാഡമിയിലെ ജീവനക്കാരായി സ്വന്തമായി വരുമാനം ഉണ്ടാക്കുന്നുവെന്ന് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഇവരുടെ മാനസിക നിലവാരത്തിൽ തന്നെ ഗണ്യമായ പുരോഗതിയുണ്ടെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തി പദ്ധതി വിഭാവനം ചെയ്തത്. ഒക്ടോബർ 31ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, യു.എൻ റിക്കവറി കോ - ഓർഡിനേറ്റർ ജോബ് സക്കറിയ, സി.ഡി.സി ഡയറക്ടർ ഡോ. ബാബു ജോർജ്, കെ.എസ്.എസ്.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, പ്ലാനിംഗ് ബോർഡ് മെമ്പർ മൃദുൽ ഈപ്പൻ, മാജിക് അക്കാഡമി ഡയറക്ടർമാരായ ചന്ദ്രസേനൻ മിതൃമ്മല, ആർ. രാജമൂർത്തി തുടങ്ങിയവർ പങ്കെടുത്തു. സാമൂഹ്യ സുരക്ഷാ മിഷൻ, യുണിസെഫ് എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ലോകത്തെവിടെയുമുള്ള ഭിന്നശേഷി കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കും. റെഡ് ഫോർട്ട്, വിമാനം, മാജിക് ഒഫ് നാച്വർ, മരം, കൽമണ്ഡപം, നാലുകെട്ട് എന്നീ മാതൃകകളിൽ 6 വേദികളാണ് സെന്ററിൽ നിർമ്മിക്കുന്നത്. എല്ലാ ജില്ലകളിലും നടത്തുന്ന ടാലന്റ് ഡിസ്പ്ലേ പ്രോഗ്രാമിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലേഴ്സ്, സ്പെഷ്യൽ അദ്ധ്യാപകർ എന്നിവരുടെ സേവനവും ലഭ്യമാക്കും.