തവനൂർ: വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാൽകോ ടെക്സ് സ്പിന്നിംഗ് മിൽ അടച്ചു. വൈദ്യുതി ബില്ലിനത്തിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് മില്ല് അടച്ചുപൂട്ടിയത്. 200 ഓളം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.
ഒരു കോടി രൂപയ്ക്ക് മുകളിൽ വൈദ്യുതി ബിൽ ഇനത്തിൽ കുടിശ്ശിക വരുത്തിയതോടെയാണ് കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിച്ചത്. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് മാൽകൊ ടെക്സിൽ. കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂർ സ്പിന്നിംഗ് മില്ലിന്റെ എം.ഡി ഇൻചാർജായ രമേഷിനാണ് മാൽകോ ടെക്സ് എം.ഡിയുടെ അധികച്ചുമതല.
1997ൽ പ്രവർത്തനം തുടങ്ങിയ മാൽകോ ടെക്സ് ആദ്യമായാണ് അടച്ച് പൂട്ടേണ്ടി വന്നത്.