ചെർപ്പുളശ്ശേരി: വല്ലപ്പുഴയിലെ സ്റ്റാർ നൈറ്റ് ഹോട്ടൽ ഉടമ ഹമീദിനെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 28ന് ഞായറാഴ്ച പുലർച്ചെ 6 മണിക്ക് പട്ടാമ്പി കൽപ്പക സ്ട്രീറ്റിൽ വച്ചാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തന്റെ വാഹനത്തിനടുത്ത് നിൽക്കുകയായിരുന്ന ഹമീദിനെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം കാർ നിർത്താതെ പാലക്കാട് ഭാഗത്തേക്ക് ഓടിച്ചു പോയി. ഈ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നെങ്കിലും കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തലക്കും, കയ്യിനും, കാലിനും പരിക്കേറ്റ ഹമീദ് വല്ലപ്പുഴയിലെ വീട്ടിൽ ചികിത്സയിലാണുള്ളത്. ഹമീദിന്റെ പരാതിയിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാറിനെ കുറിച്ച് സൂചനയൊന്നു കിട്ടിയിട്ടില്ല. മാരുതി അൾട്ടോ കാറാണ് ദൃശ്യങ്ങളിൽ ഉള്ളതെങ്കിലും നമ്പർ വ്യക്തമല്ല.

തനിക്കെതിരെ നടന്നത് ബോധപൂർവമായ വധശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹമീദ് പറഞ്ഞു. തന്നെ ഇടിച്ചു വീഴ്ത്തിയ ശേഷവും യാതൊരു പതർച്ചയുമില്ലാതെയാണ് കാർ ഓടിച്ചു പോയതെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹമീദ് ആവശ്യപ്പെട്ടു.

അതേ സമയം കേസന്വേഷണവുമായി ബന്ധപ്പെട് പൊലീസ് വാടാനാം കുറുശ്ശി പെട്രോൾ പമ്പുവരെയുള്ള വിവിധ സി.സി.ടി.വി. കാമറകൾ പരിശോധിച്ചിരുന്നെങ്കിലും കാറിന്റെ നമ്പർ വ്യക്തമാകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ കാറിലുണ്ടായിരുന്ന ഒരു വ്യക്തിയുടെ മുഖം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.