ഷൊർണൂർ: അമൃത എക്‌സ്പ്രസിന്റെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ പ്രവേശിച്ചുള്ള അവസാന ഓട്ടം ഇന്ന്. നാളെ മുതൽ അമൃത ഷൊർണൂരിൽ വരാതെ വയാ ലിംഗ് വഴി പഴനിക്ക് പോകും. ഒ.രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരം - പാലക്കാട് ടൗൺ അമൃത എക്‌സ്പ്രസ് അനുവദിച്ചത്. പിന്നീടത് പാലക്കാട് നിന്നും പഴനി വഴി മധുര വരെ നീട്ടി.
നിലവിൽ അമൃത ഷൊർണൂരിലെത്തി രണ്ടായി പിരിയും. ഒരു ഭാഗം രാജ്യറാണി എക്‌സ്പ്രസായി നിലമ്പൂരിലേക്കും, ഒരു ഭാഗം പാലക്കാട് വഴി പഴനി മധുര വരെയും പോകും. ഈ ട്രെയിൻ രാവിലെ അഞ്ച് മണിക്കാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെത്തിയിരുന്നത്. എന്നാൽ, നിലമ്പൂർവരെ പോകുന്ന ട്രെയിൻ തിരുവനന്തപുരം നിലമ്പൂർ ആയി തുടരും.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം ട്രെയിനുകൾ ഷൊർണൂരിലേക്കുള്ള പ്രവേശനം നിർത്തിയിരുന്നു. കാര്യമായ പ്രതിഷേധങ്ങൾ ഉയരാതിരുന്നത് റെയിൽവേക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഷൊർണൂർ ജംഗ്ഷന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ഇത്തരത്തിലുള്ള ട്രെയിൻ മാറ്റൽ റെയിൽവേ വർഷങ്ങളായി തുടർന്നു വരുന്ന നയമാണ്. ഭാരതപ്പുഴ റെയിൽവെ സ്റ്റേഷൻ തന്നെ ഇല്ലാതാക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ഷൊർണൂരിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുൾ ഉൾപ്പടെയുള്ളവർ അനങ്ങിയില്ലെന്ന ആക്ഷേപം ജനങ്ങൾക്കിടയിലുണ്ട്. ഷൊർണൂരിന്റ പ്രസക്തി നഷ്ടപ്പെടുന്നില്ല, വരാൻ പോകുന്നത് കൂടുതൽ ട്രെയിനുകളാണെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. മെമു ട്രെയിനുകൾ കൂടുതലായി ഓടുമെന്നും അതോടെ ഷൊർണൂരിൽ ട്രെയിൻ വന്നാൽ സമയ പ്രശ്‌നം മാറുമെന്നുമാണ് അറിയുന്നത്. മെമു ട്രെയിനുകൾക്ക് രണ്ട് ഭാഗത്തേക്കും ഒരേ പോലെ പോകാനാകും ഇതോടെ എഞ്ചിൻ മാറ്റേണ്ട പ്രശ്‌നം വരുന്നില്ല. കേരളത്തിനകത്തുള്ള ട്രെയിൻ ഓട്ടങ്ങൾക്ക് കൂടുതലായി മെമു ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.