accident

 ഗതാഗതം 12 മണിക്കൂർ തടസപ്പെട്ടു

പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മുണ്ടൂർ പന്നിയംപാടത്തെ അപകടവളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തെ എച്ച്.പി പ്ലാന്റിൽ നിന്ന് കോയമ്പത്തൂരിലെ മീനാ പ്ലാന്റിലേക്ക് പോകുകയായിരുന്ന 21 ടൺ ഭാരമുള്ള ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. വാതക ചോർച്ചയില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഡ്രൈവർ തമിഴ്‌നാട് സ്വദേശി ദുരൈസ്വാമി (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഉച്ചയോടെ കോഴിക്കോട് ചേളാരിയിലെ ഗ്യാസ് പ്ലാന്റിൽ നിന്നുള്ള വിദ്ഗ്ദ്ധ സംഘമെത്തി മറിഞ്ഞ ലോറിയിലെ പാചക വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം 12 മണിക്കൂർ തടസപ്പെട്ടു.

ആട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു. അപകടം നടന്നയുടനെ ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺഭാസ്കറിന്റെ നേതൃത്വത്തിൽ പാലക്കാട്, കഞ്ചിക്കോട് യൂണിറ്റുകളിൽ നിന്നുള്ള സംഘമെത്തി സ്ഥതിഗതികൾ വിലയിരുത്തി. ഡിവൈ.എസ്.പി വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. പാലക്കാട് നിന്നുള്ള വാഹനങ്ങൾ വള്ളിക്കോട് വഴിയും, കോങ്ങാട് ഭാഗത്ത് നിന്നുള്ളവ മുണ്ടൂർ വഴിയുമാണ് തിരിച്ചുവിട്ടത്.

അതിനിടെ, വാതകം ഒഴിഞ്ഞ ടാങ്കറിലേക്ക് മാറ്റുന്നതിനിടെ ചോർച്ചയുണ്ടായെന്ന വാർത്ത പ്രദേശവാസികളെ പരിഭ്രാന്തരാക്കി. സുരക്ഷ മുൻനിറുത്തി പ്രദേശവാസികളെ കുറച്ച് നേരത്തേക്ക് അവിടന്നു മാറ്റി. പിന്നീട് വിദഗഗ്ദ്ധ സംഘം പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി. രാത്രി ഏഴരയോടെയാണ് വാതകം മുഴുവനായും മാറ്റാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.