ചെർപ്പുളശ്ശേരി: വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് പരിസമാപ്തി കുറിച്ച് തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ഇന്നാഘോഷിക്കും നാളെയാണ് പൂരം.

തൂതപ്പുഴയുടെ അതിർത്തി പങ്കിടുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ തട്ടകങ്ങളായി വരുന്നതാണ് തൂത ഭഗവതി ക്ഷേത്രം. രാവിലെ ആറാട്ടോടെ കാള വേലയുടെ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രം തന്ത്രി ആമയൂർ മനക്കൽ രാമൻ ഭട്ടതിരിപ്പാട്, മേൽശാന്തി കൂളങ്ങര ശ്രീധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. സന്ധ്യയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള ഇണക്കാളകൾ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് ക്ഷേത്രപറമ്പിൽ സംഗമിച്ച ശേഷം രാത്രി 10 മണിയോടെ കാളയിറക്കം.
കുടമാറ്റത്തിന്റേയും കൂടിക്കാഴ്ചയുടേയും ചാരുതയിൽ നാളെ തൂത പൂരവും ആഘോഷിക്കും. പുലർച്ചെ ആറാട്ട്, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് ശേഷം 11.30ന് വഴിപാട് പൂരങ്ങൾവരവ് തുടങ്ങും. ഉച്ചക്ക് 1.30ന് തിടമ്പ് പൂജ നടക്കും. വൈകീട്ട് 3ന് വേല പനയടിയന്തിര ചടങ്ങുകൾക്ക് ശേഷം പകൽപ്പൂരം വരവ് തുടങ്ങും. തുടർന്ന് തൃശ്ശൂർ പൂരത്തെ അനുസ്മരിക്കും വിധം രണ്ടുവിഭാഗങ്ങളിലായി തട്ടകത്തെ 26 ദേശങ്ങളിൽ നിന്നുള്ള ഗജവീരൻമാർ 15 വീതം പൂരപറമ്പിൽ മുഖാമുഖമായി അണിനിരന്ന് കുടമാറ്റം നടക്കും. പൂരത്തിന്റെ മുന്നോടിയായി ആനച്ചമയ പ്രദർശനം ആരംഭിച്ചു.