elephant-attack-

കോന്നി: കോന്നിയെ വിറപ്പിച്ച് ആനയുടെ പരാക്രമം. കാറുകളും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും തകർത്ത കൊമ്പൻ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെൺമണി താഴം കോയിപ്പുറത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വെൺമണി നീലകണ്ഠൻ എന്ന ആനയാണ് ബുധനാഴ്ച അർദ്ധരാത്രിയിൽ ചങ്ങല പൊട്ടിച്ച് നാട്ടിൽ ഭീതി പരത്തിയത്.ഒരു മാസം മുമ്പ് പന്തളത്ത് അക്രമം കാട്ടിയതിനെ തുടർന്ന് നീലകണ്ഠനെ സോഷ്യൽ ഫോറസ്ട്രി അധികൃതർ വിലക്കിയിരുന്നു. ഈ വിലക്ക് വക വയ്ക്കാതെ ഉടമ ആനയെ വീണ്ടും ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്താമുദയത്തിന് കല്ലേലി ഊരാളി അപ്പൂപ്പൻകാവ്‌ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നീലകണ്ഠനെ കല്ലേലി പുതുവേലി വളവിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നോടെ പൊട്ടിച്ച ചങ്ങലയുമായി പാഞ്ഞ ആന ഇവിടെ നിന്ന് മറുകരയിലുള്ള പഞ്ചായത്തുപടിയിലേക്ക് പായുകയായിരുന്നു.

auto

ഇവിടെ അടവിക്കുഴി മേലേതിൽ ബാഹുലേയന്റെ വീടിനു മുന്നിലെ പുളിഞ്ചാണി തുമരപറമ്പ് റോഡരികിൽ കിടന്ന ഉടുംമ്പുംകോട്ട് ഷാനവാസിന്റെ മാരുതി കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് കൊമ്പുകൊണ്ട് കുത്തിപ്പൊട്ടിച്ചു. ഉടുമ്പുംകോട്ട് ഹനീഫയുടെ സ്‌കൂട്ടറും തകർത്തു.


തുടർന്ന് ഇവിടെ നിന്ന് ഓടിയ ആന വെൺമേലിപ്പടി മാരൂർപാലം റോഡിലെ രാം നിവാസിൽ കെ.ആർ.രവിയുടെ മാരുതി ആൾട്ടോ കാർ കൊമ്പുകൊണ്ട് കുത്തിനീക്കി വൈദ്യുതി പോസ്​റ്റിൽ ഇടിപ്പിച്ച് തകർത്തു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.

തുടർന്ന് മാരൂർപാലം വഴി ചൈനാമുക്കിലൂടെ ളാക്കൂർ റോഡിലേക്ക് കടന്ന് കൊട്ടക്കുന്ന് ഭാഗത്തെ റോഡരികിൽ കിടന്നിരുന്ന പുളിക്കപ്പതാലിൽ അജീഷിന്റ കാറിനും കേടുപാടുകൾ വരുത്തി.ഇതിനുശേഷം കൊട്ടക്കുന്ന് റോഡിലൂടെ കയറിയ ആന ജയവിലാസത്തിൽ ജയന്റെ ഓട്ടോറിക്ഷയ്ക്കും ബൈക്കിനും കേടുപാടുകൾ വരുത്തി. മാരൂർപാലം വെൺമേലിപ്പടി റോഡിലേക്ക് തിരികെ വന്നആന അച്ചൻകോവിലാ​റ്റിലെ പരുത്തി ഭാഗത്തെ കടവിലെത്തി നിലയുറപ്പിച്ചു.

car

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും, വനം വകുപ്പിന്റെ സ്‌ട്രൈക്കിംഗ് ഫോഴ്‌സും എത്തി. ഒന്നാം പാപ്പാനായ അരുവാപ്പുലം മിച്ചഭൂമിയിലെ മനു എത്തി തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കടവിലെ തടയണയിലൂടെ മറുകരയിലെ ഐരവൺ ആ​റ്റുവശത്തെ മുരുകക്ഷേത്രത്തിനരികെ എത്തി നിലയുറപ്പിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തളയ്ക്കാനായത്.

വിലക്ക് ലംഘിച്ചു.... വീണ്ടും വിലക്ക്

ഒരു മാസം മുമ്പ് നീലകണ്ഠൻ പന്തളത്തും അക്രമം കാട്ടിയിരുന്നു. അവിടെ കാർ മറിച്ചിട്ടു. ഇതേ തുടർന്ന് നാട്ടാനകളുടെ ചുമതലയുള്ള സോഷ്യൽ ഫോറസ്ട്രി അധികൃതർ ആനയെ പുറത്തിറക്കരുതെന്ന് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതു വകവയ്ക്കാതെയാണ് ആനയെ ഉത്സവത്തിനും തടിപിടിക്കാനും മ​റ്റും പിന്നീടും ഉപയോഗിച്ചത്. ഇന്നു മുതൽ 30 ദിവസത്തേക്ക് ആനയെ പൊതുപരിപാടികൾക്കോ മ​റ്റ് ജോലികൾക്കോ ഉപയോഗിക്കുന്നത് വിലക്കി വീണ്ടും ഉടമയ്ക്ക് നോട്ടീസ് നൽകിയതായി സോഷ്യൽ ഫോറസ്​റ്ററി കോന്നി ഡി.എഫ്.ഒ.ജയകുമാർ ശർമ്മ പറഞ്ഞു.വെ​റ്ററിനറി ഡോക്ടർ ആനയെ പരിശോധിക്കും.