കോന്നി : വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇളകൊള്ളൂർ അഞ്ചുമുറി വടക്കേതിൽ വീട്ടിൽ ഡാനിയേലിന്റെ ഭാര്യ സാറാമ്മ ( 73) യുടെ മാല പൊട്ടിച്ച കേസിൽ പത്തനംതിട്ട പേട്ട തൈക്കാവ് സ്‌കൂളിന് സമീപം മുദാർ വീട്ടിൽ നജീബ് (അസി- 30 )നെ യാണ് ഷാഡോ പൊലീസും കോന്നി പൊലീസും ചേർന്ന് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി പത്തനംതിട്ട വാര്യപുരം ഇലന്തൂർ ഈസ്റ്റ് നിരവുകാലായിൽ തുണ്ടിയിൽ ആൻസൺ ജോൺ (40 ) പൊലീസിന്റെ അന്വേഷണത്തിനിടയിൽ ഓസ്‌ട്രേലിയയിലേക്ക് കടന്നു. നജീബിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സമാന കേസുകളിൽ നേരത്തെയും പ്രതിയായ നജീബിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കഴിഞ്ഞ ഏപ്രിൽ 30 ന് ആൻസൺ തന്റെ ഉടമസ്ഥതയിലുള്ള എർടിഗ കാറിൽ സുഹൃത്തായ നജീബിനേയും കൂട്ടി തനിച്ച് താമസിക്കുന്ന സാറാമ്മയുടെ വീടിന് മുൻവശം എത്തി. നജീബ് പരിസരം വീഷിക്കുന്നതിന് കാറിൽത്തന്നെയിരുന്നു. ആൻസൺ തൂവാല കൊണ്ട് മുഖം മറച്ച് വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു. കതക് തുറന്ന് ഇറങ്ങി വന്ന സാറാമ്മയോട് വഴി ചോദിക്കുന്ന വ്യാജേന കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ച് തിരികെ കാറിൽ കയറി കടക്കുകയായിരുന്നു. ആൻസൺ കുറച്ച് മാസങ്ങൾക്ക് മുമ്പ് സാറാമ്മയുടെ വീട്ടിലെ വാഹനം ഓടിക്കാൻ ഡ്രൈവറുടെ പകരക്കാരനായി പോയിരുന്നു. സാറമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കി പദ്ധതി ഇടുകയായിരുന്നു. മാല പത്തനംതിട്ടയിലെ ജൂവലറിയിൽ വിറ്റ് പണം പങ്കിട്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ആൻസന്റെ കാർ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ .ജോസ്, അടൂർ ഡിവൈ.എസ്.പി കെ.എ. തോമസ് എന്നിവരുടെ നിർദ്ദേശാനുസരണം ഷാഡോ പൊലീസ് എസ്.ഐ ആർ.എസ്. രഞ്ചു , കോന്നി എസ്.ഐ ബിനു.സി, കിരൺ, എ.എസ്.ഐ മനോജ്, ഷാഡോ പൊലീസ് എ.എസ്.ഐ മാരായ രാധാകൃഷ്ണൻ ,വിൽസൺ, ടി.ഡി.ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ. അജികുമാർ, സി.പി.ഒ മാരായ ലിജു, സുജിത്ത്, കോന്നി സ്റ്റേഷൻ സി.പി.ഒ മാരായ അനൂജ്, സജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.