ശബരിമല : പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോല്പിക്കാൻ ഇടത്, വലത് മുന്നണികൾ ഒന്നിച്ചെന്ന് ബി.ജെ.പി നേതാവും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ ആരോപിച്ചു. ശബരിമല ദർശനത്തിനെത്തിയ അദ്ദേഹം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ക്രോസ് വോട്ടുണ്ടോയെന്ന് ഫലത്തിനു ശേഷം അറിയാം. തനിക്ക് വിജയപ്രതീക്ഷയുണ്ട്. വട്ടിയൂർക്കാവിൽ താൻ മത്സരിച്ചപ്പോൾ ക്രോസ് വോട്ട് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് നടന്നെങ്കിൽ അത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാകും.
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു വഴിത്തിരിവായിരിക്കും തിരഞ്ഞെടുപ്പ് ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. ശബരിമല വിഷയത്തിൽ സർക്കാർ തെറ്റ് തിരുത്തണം. കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ കൊച്ചുമകൻ മിഥുൻ ഇമ്മാനുവേൽ ജോസഫും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.