പത്തനംതിട്ട: നിരവധി മതങ്ങളും ജാതികളും ഉപജാതികളും വ്യത്യസ്ഥ സംസ്‌കാരങ്ങളും ഭാഷകളും നിറഞ്ഞ ഭാരതത്തിൽ മൂന്നു തവണ പ്രധാന മന്ത്രിയായി നയിച്ച ജവഹർലാൽ നെഹ്റു മഹത്തായ മാതൃകയാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ 55-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ആഫീസിൽ നടത്തിയ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഇന്ന് കടുത്ത അഗ്നി പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അമിതാധികാര ശക്തികൾ അഴിച്ചുവിട്ട വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കാൻ കേരള മനസ്സ് ഒറ്റക്കെട്ടായി അണിനിരന്നത് മാതൃകയാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി അംഗങ്ങളായ സതീഷ് കൊച്ചുപറമ്പിൽ, എൻ. ഷൈലാജ്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, റിങ്കുചെറിയാൻ, ടി.കെ സാജു, വെട്ടൂർ ജ്യോതി പ്രസാദ്, കാട്ടൂർ അബ്ദുൾ സലാം, വി.ആർ സോജി, ഡി.എൻ.ത്രിദീപ്, ജോൺസൺ വിളവിനാൽ, എസ്.വി പ്രസന്നകുമാർ, എം.സി ഷെറീഫ്, സുനിൽ എസ്. ലാൽ, ഹരികുമാർ പൂതങ്കര, ജെറി മാത്യു സാം എന്നിവർ പ്രസംഗിച്ചു.