coffi

അടൂർ: രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് ചുക്കുകാപ്പി വിതരണവുമായി അടൂർ ജനമൈത്രി പൊലീസും സമിതിയും യൂത്ത് ക്ലബും. രാത്രികാലങ്ങളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനാണ് പൊലീസിന്റെ പദ്ധതി. എം.സി.റോഡിൽ നെല്ലിമൂട്ടിൽപടിയിലാണ് രാത്രി 11 മുതൽ കാപ്പി വിതരണം ചെയ്യുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് എം.സി റോഡിലാണ്. രാത്രികാലങ്ങളിൽ ദീർഘദൂര യാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങി വാഹനാപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. രണ്ടു വർഷമായി ശബരിമല മണ്ഡലകാല സമയത്ത് മുഴുവൻ ദിവസവും അടൂർ ജനമൈത്രി പൊലീസും സമിതിയും ചുക്കുകാപ്പി വിതരണം നടത്തിയിരുന്നു. ഇത് അപകടങ്ങൾ കുറയ്ക്കുന്നതിന് ഒരു പരിധിവരെ സഹായിച്ചു. കഴിഞ്ഞ ദിവസം മണക്കാല അരോമ റെസിഡൻസിയുടെ സഹായത്തോടെയാണ് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്. അടൂർ ഡിവൈ.എസ്.പി കെ.എ.തോമസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതിയംഗം കെ.ജി.വാസുദേവൻ അദ്ധ്യക്ഷനായി, സി.ഐ.സുധിലാൽ, എസ്.ഐ.ഹേമന്ദ് കുമാർ, സമിതിയംഗങ്ങളായ കോടിയാട്ട് രാമചന്ദ്രൻ, ഹർഷകുമാർ, പ്രദീപ്, പ്രശാന്ത്, ബെന്നി രാജൻ, ജോർജ് തോമസ്, ബൈജു എന്നിവർ പ്രസംഗിച്ചു.