തൃശൂർ: 50 വർഷത്തിനകം വേമ്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനം തെളിയിക്കുന്നുവെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. ആർ. അജയ കുമാർ വർമ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം മണലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദികളുടെയും നദീ തടങ്ങളുടെയും സംരക്ഷണത്തിലെ പോരായ്മകൾ മൂലം മണ്ണൊലിപ്പ് ശക്തമാവുകയും കായലിൽ മണ്ണ് ചെന്ന് ചേരുകയും ചെയ്യുന്നു.

എന്നാൽ ഇങ്ങനെ ഒലിച്ചെത്തിയ അധികമണ്ണ് സ്വാഭാവികമായി കടലിൽ ഒഴുകിയെത്തുന്നതിന് മനുഷ്യന്റെ അനധികൃത നിർമ്മിതികളും കായൽ നികത്തലും തടസമാകുന്നു. തുടർന്ന് കായൽപ്രദേശം ചതുപ്പുനിലം ആകുന്നതോടെ അവിടത്തെ ആവാസവ്യവസ്ഥയും മനുഷ്യ ജീവിതവും അവതാളത്തിലാകും. മത്സ്യസമ്പത്ത് നശിക്കുകയും പ്രാന്തപ്രദേശത്തെ ജല ലഭ്യത കുറയുകയും ചെയ്യും. മനുഷ്യന്റെ പ്രകൃതിയിലെ ഇത്തരം അനാവശ്യ ഇടപെടലുകൾ അനിയന്ത്രിതമായി തുടർന്നാൽ വേമ്പനാട്ടുകായലിന്റെ ദുര്യോഗം കേരളത്തിലെ ഇതര കായൽപ്രദേശങ്ങൾക്കും വന്നുചേരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി .

പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയ അദ്ധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി , പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി .കെ. ദേവരാജൻ ,കെ .പി. രവിപ്രകാശ്, പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ, ട്രഷറർ ടി.എ. ഷിഹാബുദ്ദീൻ, എം. ആർ. സുനിൽ ദത്ത്, സംഘാടക സമിതി ജനറൽ കൺവീനർ ടി.വി. വിശ്വംഭരൻ , അംബിക സോമൻ, എം . രാഗിണി എന്നിവർ പ്രസംഗിച്ചു...