പൂരം 13 ന്

തൃശൂർ: നാടിനെയും നഗരത്തെയും ആവേശത്തിലാഴ്ത്തി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ നാളെ തൃശൂർപൂരം കൊടിയേറും,13 നാണ് പൂരം.ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ

ഇത്തവണ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസിനെ നിയോഗിച്ചും മുൻവർഷത്തേക്കാളേറെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുമാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്.

പൂരം കാണാനെത്തുന്നവർ ഹാൻഡ് ബാഗ്, തോൾ ബാഗ് എന്നിവയുമായി വരുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണിത്. പൊലീസ് സ്‌കാൻ ചെയ്തശേഷം ബാഗുകൾ സൂക്ഷിക്കും. സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതൽ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് നിർദ്ദേശം. വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. വെടിക്കെട്ട് മാറ്റമില്ലാതെ നടക്കുമെങ്കിലും, ഓലപ്പടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിലെ തീരുമാനം അനുസരിച്ചാകും തുടർനടപടികൾ.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഓലപ്പടക്കത്തിന്റെ അനുമതിക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആഴ്ച ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും.

ഗുണ്ടിനും 6.7 സെന്റിമീറ്റർ വ്യാസമുള്ള കുഴിമിന്നലിനും 9.2 സെന്റീമീറ്റർ അമിട്ടിനും അനുമതി ലഭിച്ചിട്ടുണ്ട്.

തിരുവമ്പാടിയിൽ

നാളെ രാവിലെ 11.15 നും 11.45 നും ഇടയിലാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിയ്ക്കും.

പാറമേക്കാവിൽ

നാളെ രാവിലെ 12 നും 12.30നും ഇടയിലാണ് പാറമേക്കാവിൽ കൊടിയേറ്റം. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.