കൊടകര: അടുത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിലായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. വരന്തരപ്പിള്ളി വടാന്തോൾ കോക്കാടൻ കുര്യനാണ് (46) മരിച്ചത്. ഇയാളുടെ ഭാര്യ ആലീസിനെ (44) ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വടന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യ ലില്ലിയുടെ നാലു പവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നര പവന്റെ മാലയും കൈച്ചെയിനുമാണ് മോഷ്ടിച്ചത്. ഏപ്രിൽ 29ന് രാത്രി 12നായിരുന്നു മോഷണം. വീട്ടിൽ ഉറങ്ങുകയായിരുന്ന ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ പ്രതി ഊരിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തു കയറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പൊലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യവീട്ടിലെത്തിയ കുര്യൻ ഭാര്യാ സഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലീസിനെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി.