 അധികാരം നൽകേണ്ടത് കളക്ടറാണെന്ന് വനം മന്ത്രി

തൃശൂർ: പൂരപ്രേമികളുടെയും ആനപ്രേമികളുടെയും ആഗ്രഹങ്ങളും പ്രാർത്ഥനകളും ഫലം കാണില്ല. പൂരത്തിന്റെ പ്രധാന തിടമ്പേറ്റാൻ ഇക്കുറി തെച്ചിക്കോട്ട് രാമചന്ദ്രനുണ്ടാകില്ല. ആഴ്ചകൾ നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് വനം മന്ത്രി കെ. രാജു തന്റെ ഔദ്യോഗിക ഫേസ് ബൂക്ക് പേജിലിട്ട പോസ്റ്റിൽ തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന സൂചനയാണ് നൽകുന്നത്. ആനയെ എഴുന്നള്ളിക്കാനുള്ള അധികാരം നൽകേണ്ടത് ജില്ലാ കളക്ടറാണെന്ന നിലപാട് വ്യക്തമാക്കി സർക്കാർ കൈയൊഴി‌യുന്നതിന്റെ സൂചനയും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
പ്രായക്കൂടുതലും കാഴ്ചസംബന്ധമായ പ്രശ്‌നമങ്ങളും ഉള്ള രാമചന്ദ്രനെ ഏഴുന്നള്ളിപ്പിന് ഉപയോഗിച്ച് ഉടമസ്ഥർ പീഡിപ്പിക്കുകയായിരുന്നുവെന്ന മുഖവുരയോടെയാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഏഴുപേരെ കൊലപ്പെടുത്തുകയും മറ്റ് ആനകളെ ആക്രമിക്കുകയും ചെയ്തിട്ടുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തലയെടുപ്പിന്റെ പേരിൽ തൃശൂർ പൂരത്തിന് എഴുന്നള്ളിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഏറെയായിരിക്കും. ആവേശ പ്രകടനങ്ങൾക്കല്ല, ജനനന്മയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. മാത്രമല്ല, ആനയെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് പരിശോധിച്ച ചീഫ് വൈൽഡ് ഗാർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര അപകടകാരിയായ ആനയായാലും കോടികൾ സമ്പാദിക്കണമെന്ന ആഗ്രഹമുള്ളവരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ താത്പര്യം കാണിക്കുന്നതെന്നും മന്ത്രി പറയുന്നു.

 മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതാണ്. പരിശോധനയിൽ അതിലേറെ പ്രായമുള്ളതായാണ് മനസിലാക്കുന്നത്. ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. സാധാരണ നിലയിലുള്ള കാഴ്ച ശക്തിയില്ല. വലതുകണ്ണിന് തീരെ കാഴ്ചയില്ല. ഒറ്റക്കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ആനയെ അമിതമായി ജോലി ചെയ്യിപ്പിച്ച് ഉടമസ്ഥർ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി നാല് പാപ്പാൻമാരുടെ സഹായത്തിലാണ് ഉത്സവങ്ങളിൽ എഴുന്നെള്ളിച്ചിരുന്നത്. എന്നിട്ടും പല തവണ അക്രമാസക്തമായി. 2009 മുതലുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ ആന ഏഴുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് ആനകളെ കുത്തിപ്പരിക്കേൽപ്പിച്ചിട്ടുമുണ്ട്. 2019ൽ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ നൽകേണ്ട നഷ്ടപരിഹാരമോ ഇൻഷ്വറൻസ് തുകയോ ഇതുവരെ നൽകിയിട്ടില്ല.
ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശൂർ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. ആനയുടെ ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ സാദ്ധ്യതയുണ്ട്.
ഈ ആനയെ സംബന്ധിച്ച് വിദഗ്ദ്ധരായ ആളുകൾ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആനയെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് ചീഫ് വൈൽഡ് വാർഡൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള അധികാരം ജില്ലാ കളക്ടർക്കാണ്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻവർഷങ്ങളിലെപ്പോലെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള ജനങ്ങളുടെ ജീവന് അൽപ്പവും വില കൽപ്പിക്കാത്ത നിക്ഷിപ്ത താത്പര്യക്കാരാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ.