കൊച്ചി: തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ ഒഴിവാക്കാൻ നീക്കമുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും തൃശൂർ ജില്ലാ കളക്ടറോടും വിശദീകരണം തേടി.

കേരള നാട്ടാന പരിപാലന നിയമപ്രകാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഹെൽത്ത് സർട്ടിഫിക്കറ്റ് അധികൃതർ നൽകിയിട്ടുണ്ട്. വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. മാത്രമല്ല, വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഈ ആനയാണ്. എന്നാൽ ഇക്കൊല്ലം ജില്ലാ കളക്ടറും വനംവകുപ്പ് അസി. കൺസർവേറ്ററും ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തടയുമെന്ന് ആശങ്കയുണ്ടെന്ന് ഹർജിയിൽ പറയുന്നു.