തൃശൂർ: നാല് പതിറ്റാണ്ടായി മേളത്തിലലിഞ്ഞ ജീവിതമാണെങ്കിലും തങ്ങളെ ലോകത്തിന് മുന്നിലെത്തിച്ചത് തൃശൂർ പൂരമാണെന്ന് തിരുവമ്പാടി പാറമേക്കാവ് മേള പ്രമാണിമാർ പറഞ്ഞു. തൃശൂർ പ്രസ്‌ക്ലബിൽ തിരുവമ്പാടിയുടെ കിഴക്കൂട്ട് അനിയൻമാരാർ, കോങ്ങാട് മധു, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടൻമാരാർ, പരയ്ക്കാട് തങ്കപ്പൻ എന്നിവരുടെ സംഗമത്തിലാണ് മേള പ്രമാണിമാർ മനസ് തുറന്നത്. ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയാകുമ്പോൾ വ്യത്യസ്ത അനുഭവമാണ് ഉണ്ടാകുന്നതെന്ന് പെരുവനം കുട്ടൻമാരാർ പറഞ്ഞു. കഴിഞ്ഞ 20 വർഷവും പൂർവികർ സഞ്ചരിച്ച പാതയിലൂടെയാണ് ഇലഞ്ഞിത്തറ മേളത്തിന് നേതൃത്വം നൽകിയത്. പഞ്ചവാദ്യത്തിൽ നിന്നുള്ള ശബ്ദ സുഖം വേറെ എവിടെ നിന്നും കിട്ടില്ല. ശ്വസിക്കുന്ന താളത്തെ പോലെ താളാധിഷ്ഠിതമാണ് പഞ്ചവാദ്യം. മേളം അറിഞ്ഞാസ്വദിക്കണമെങ്കിൽ ഘട്ടങ്ങൾ അറിയണം. ഒട്ടു മിക്കവർക്കും അതറിയില്ല. പഞ്ചവാദ്യത്തിൽ മേളക്കാരന് തന്റേതായ കഴിവു കാണിക്കാനുള്ള അവസരമുണ്ട്. സിംഫണിയായ ഇലഞ്ഞിത്തറ മേളത്തിൽ എല്ലാം ഒരുപോലെയാകണം താളം. എവിടെയെങ്കിലും താളം തെറ്റുകയോ ശബ്ദം കുറയുകയോ ചെയ്യുമ്പോഴാണ് താൻ കണ്ണിറുക്കുന്നതും ഗൗരവത്തോടെ നോക്കുന്നതെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
കിഴക്കൂട്ട് അനിയൻമാരാർ (തിരുവമ്പാടി മേളം പ്രമാണി)
എല്ലാ മേളങ്ങൾക്കും ഒരേ പ്രാധാന്യമാണ്. മേളം കൂട്ടായ്മയാണ്. സ്വന്തം കഴിവിന് പ്രാധാന്യമില്ല. എല്ലാവരുടെയും സഹകരണത്തോടെയേ മേളം വിജയിക്കൂ. ആസ്വാദകരുടെ ആവേശം മേളക്കാരുടെ ആവേശവും കൂട്ടും. പക്ഷേ താളം കൈവിട്ടു പോകാതെ അവരുടെ ആവേശത്തിനൊപ്പം ചേരുകയാണ് ചെയ്യുന്നത്.
പരയ്ക്കാട് തങ്കപ്പൻ മാരാർ (പാറമേക്കാവ് പഞ്ചവാദ്യം പ്രമാണി)
ഇലഞ്ഞിത്തറ മേളത്തിനുള്ള പ്രാധാന്യം രാത്രിയിൽ പാറമേക്കാവിൽ നടക്കുന്ന പഞ്ചവാദ്യത്തിനുണ്ട്. തിരുവമ്പാടിയിൽ നിന്നു വരെ ആളുകൾ ഇവിടെയെത്തി രാത്രി മേളം ആസ്വദിക്കും. പക്ഷേ രാത്രിയായതിനാൽ പ്രാധാന്യം ലഭിക്കുന്നില്ല. 17ാമത്തെ തിമിലക്കാരനായാണ് മേളത്തിൽ പങ്കാളിയാകാനെത്തിയതെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി പഞ്ചവാദ്യത്തിലെ പ്രമാണത്തിനുള്ള ഭാഗ്യമുണ്ടായി. താളബോധം ഉള്ളവരുള്ളതുകൊണ്ടാണ് മേളങ്ങൾ ഇത്രയും ആകർഷകമാകുന്നത്. 90 ശതമാനം പേർക്കും മേളത്തിന്റെ കാലങ്ങൾ മാറുന്നത് അറിയില്ലെങ്കിലും താളത്തിലലിഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ കൊട്ടുന്ന തങ്ങൾക്കും ആവേശമാണ്.
കോങ്ങാട് മധു (മഠത്തിൽവരവ് പ്രമാണി)
നാലു പതിറ്റാണ്ടുകളായി മേളത്തിലലിഞ്ഞുള്ള ജീവിതം മൂലം പ്രസിദ്ധമായ മഠത്തിൽ വരവിന്റെ മേളത്തിന് പ്രമാണം വഹിക്കുന്നതിൽ മനസ് നിറഞ്ഞ സന്തോഷമാണ്. സഹപ്രവർത്തകരുടെ സഹകരണമാണ് മേളം ഇത്രയും മനോഹരമാകാൻ കാരണം. ഇത്തവണ വളരെ സീനിയറായ മേളക്കാർ മഠത്തിൽ വരവ് മേളത്തിനുള്ളതിനാൽ ആത്മവിശ്വാസം കൂടുകയാണ്.