ഇരിങ്ങാലക്കുട: 77-ാം വയസ്സിൽ ലോകറെക്കാഡ് നേടി ഇരിങ്ങാലക്കുട സ്വദേശി ശ്രീധൻ ചരിത്രത്തിന്റെ ഭാഗമായി. ഇന്റർനാഷണൽ ഷൊറായ് ഷോട്ടോകാൻ കരാട്ടെയുടെ ചീഫ് ഇൻസ്ട്രക്ടറായ ഒ.കെ. ശ്രീധരൻ ജന്മനാട്ടിലെ ടൗൺഹാളിൽ വച്ചാണ് കൊൽക്കത്ത കേന്ദ്രമായുള്ള യൂണിവേഴ്സൽ റെക്കാഡ് ഫോറത്തിന്റെ ലോകറെക്കാർഡ് കരസ്ഥമാക്കിയത്. പ്രകടനം നിരീക്ഷിക്കാൻ ഫോറത്തിന്റെ നിരീക്ഷകൻ ഡോ. സുനിൽ ജോസഫ് ആദ്യാവസനാനം പങ്കെടുത്തിരുന്നു.
ആണികളടിച്ച പലകയിൽ കിടന്ന് നെഞ്ചിൽ കരിങ്കല്ല് കയറ്റിവച്ച് അടിച്ച് പൊട്ടിക്കുക, 15 പേരെ സ്വന്തം നെഞ്ചിൽ കയറ്റിയിറക്കുക, 6 കരിങ്കല്ലുകൾ നെഞ്ചിൽവച്ച് കുടം കൊണ്ട് അടിച്ചുപൊട്ടിക്കുക, 15 കനമുള്ള കമ്പികൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വച്ച് വളയ്ക്കുക. 15 പട്ടികകൾ ശരീരത്തിൽ അടിച്ച് പൊട്ടിക്കുക, 250 ഓടുകൾ കൈകൊണ്ട് അടിച്ച് പൊട്ടിക്കുക തുടങ്ങിയ പ്രകടനങ്ങളാണ് ശ്രീധരൻ നടത്തിയത്.
പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ, ഐ.ടി.യു ബാങ്ക് പ്രസിഡന്റ് എം.പി. ജാക്സൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗിന്നസ് റെക്കാഡും യു.ആർ.എഫ് വേൾഡ് റെക്കാഡും ലിംക വേൾഡ് റിക്കാർഡും നേടിയിട്ടുള്ള ഇന്റർനാഷണൽ ഷൊറായ് ഷോട്ടോകാൻ കരാട്ടെ ഗ്രാന്റ് മാസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി കെ.വി. ബാബുവിനെ ചടങ്ങിൽ ആദരിച്ചു. കെ.വി. ബാബുവിന്റെ ശിഷ്യനാണ് ശ്രീധരൻ.