crime

മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലനടത്തി മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മീററ്റ് സ്വദേശിനി ഇരുപത്തേഴുകാരി അഫ്സാനയാണ് പിടിയിലായത്. സീനത്ത് എന്ന ഉറ്റസുഹൃത്തിനെയാണ് അഫ്സാന കൊന്ന് കത്തിച്ചത്.

പൊലീസ് പറയുന്നത്: കഴിഞ്ഞ വർഷമായിരുന്നു അഫ്സാനയുടെ വിവാഹം. മറ്റൊരു യുവാവുമായി പ്രണയം ഉണ്ടായിരുന്നെങ്കിലും അഫ്സാന ഇക്കാര്യം ആരോടും പറഞ്ഞില്ല. അവസരം കിട്ടുമ്പോൾ കാമുകനൊപ്പം ഒളിച്ചോടാനായിരുന്നു പദ്ധതി. ഒരു യുവതിയെ കൊന്ന് കത്തിച്ചശേഷം താൻ ആത്മഹത്യചെയ്തു എന്നു വരുത്തി ഒളിച്ചോടാൻ പദ്ധതിയിട്ടത് ഒരുമാസം മുമ്പായിരുന്നു. ഇൗ സമയത്താണ് ഉറ്റസുഹൃത്ത് സീനത്ത് അഫ്സാനയെ കാണാൻ വീട്ടിലെത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ അഫ്സാന സീനത്തിന് മയക്കുമരുന്ന് നൽകി. ബോധംകെട്ടതോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. മൃതദേഹം തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞുപോയി. അഫ്സാനയാണ് ആത്മഹത്യചെയ്തതെന്ന് നാട്ടുകാരും വീട്ടുകാരും പൊലീസും വിശ്വസിച്ചു.

കുറച്ചുദിവസം കഴിഞ്ഞതോടെ അഫ്സാന മറ്റൊരിത്ത് ജീവനോടെ ഉണ്ടെന്ന വാർത്ത പ്രചരിച്ചു. ഇതിനിടെ സീനത്തിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിയും നൽകി. സംഭവദിവസം സഹോദരിയെ അഫ്സാനയോടൊപ്പം കണ്ടതായി സീനത്തിന്റെ സഹോദരൻ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്.