ആറ്റിങ്ങൽ: ഏറെ വിവാദമായ ആറ്റിങ്ങൽ കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് നവീകരണ ജോലികൾക്ക് ഒച്ചിഴയലിന്റെ വേഗത. വേനൽ അവധിക്കാലം പകുതി കഴിഞ്ഞിട്ടും പാർക്ക് തുറന്നുകൊടുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ബി. സത്യൻ എം.എൽ.എ നടത്തിയ ഇടപെടലുകളെ തുടർന്ന് പാർക്ക് നവീകരിക്കാൻ വിനോദസഞ്ചാരവകുപ്പ് 28 ലക്ഷം രൂപ അനുവദിച്ചു. പാർക്കിന്റെ തുടർന്നുളള ഉടമസ്ഥാവകാശം നഗരസഭയ്ക്ക് കൈമാറാനും അന്ന് തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഫണ്ട് നഗരസഭയുടെ നേതൃത്വത്തിൽ ചെലവിട്ടാണ് പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
2018 നവംബറിൽ ആരംഭിച്ച നവീകരണജോലികൾ ആറ് മാസം കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല. ജനുവരിയിൽ പാർക്ക് തുറന്നുകൊടുക്കുമെന്നാണ് അധികൃതർ നിർമ്മാണ ഉദ്ഘാടന വേളയിൽ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. അവധിക്കാലത്ത് പാർക്കിൽ ഉല്ലസിക്കാൻ വേണ്ടി ദിവസവും കുട്ടികളെയും കൊണ്ട് വരുന്ന രക്ഷിതാക്കൾ പൊളിച്ചിട്ടിരിക്കുന്ന പാർക്ക് കണ്ട് ഇളിഭ്യരായി മടങ്ങിപ്പോവുകയാണ്.