കല്ലമ്പലം : സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന വൻ സംഘത്തിലെ പ്രധാനിയടക്കം നാല് പേർ പിടിയിലായി. തൃശൂർ, കുറ്റൂർ, ആട്ടോർ നടുക്കുടി ഹൗസിൽ മണികണ്ഠന്റെ (52) നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അറസ്റ്റിലായത്. മലപ്പുറം, കരുവാരക്കുണ്ട് കുന്നത്ത് ഹൗസിൽ ഇർഷാദ് (26), മലപ്പുറം, കോട്ടൂർ, ചുരപ്പുലാൻ ഹൗസിൽ മജീദ് (36), കിളിമാനൂർ, പാപ്പാല ബി.എസ്.എച്ച് മൻസിലിൽ ഹാനിസ് (37) എന്നിവരാണ് മണികണ്ഠനൊപ്പം പിടിയിലായത്. ഈ സംഘത്തിന്റെ നേതൃത്വത്തിലുള്ള വൻ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠൻ മുക്കുപണ്ടങ്ങൾ പണയം വച്ച് ലക്ഷങ്ങൾ സമ്പാദിച്ചിരുന്നത്. ഈ ശൃംഖലയിലെ അഞ്ച് പേരെ പള്ളിക്കൽ പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം, കടയ്ക്കൽ, മതിര സ്വദേശി റഹീം ആയിരുന്നു അതിലെ തലവൻ. ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തിലാണ് മണികണ്ഠനും സംഘവും പിടിയിലാകുന്നത്. മണികണ്ഠൻ അഞ്ചു വർഷം മുൻപ് കോഴിക്കോട്, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളിൽ പ്രതിയാണ്. ജയിലിൽ നിന്നിറങ്ങി കഴിഞ്ഞ നാലു വർഷമായി പുതിയ സംഘങ്ങളെ ഉപയോഗിച്ച് ഇയാൾ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകൾ നിലവിലുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മുക്കുപണ്ടം വാങ്ങാൻ എത്തുന്ന സ്വന്തം സംഘാംഗങ്ങൾക്കുപോലും ഇയാളുടെ വാസസ്ഥലമോ, മുക്കുപണ്ട നിർമ്മാണശാലയോ കാട്ടിക്കൊടുത്തിരുന്നില്ല. രഹസ്യ താവളത്തിൽ താമസിച്ച് ഇയാൾ നിർബാധം മുക്കുപണ്ട നിർമ്മാണം തുടരുകയായിരുന്നു. റഹീമും സംഘവും പൊലീസ് പിടിയിലായ വിവരം അറിഞ്ഞ് ഈ നാലംഗ സംഘം ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ദിവസങ്ങളോളം തങ്ങി നടത്തിയ വിദഗ്ദ്ധമായ അന്വേഷണത്തിലാണ്, മുക്കുപണ്ട നിർമ്മാണ സംഘത്തെ മുഴുവനായി പിടികൂടുവാൻ അന്വേഷണ സംഘത്തിനായത്. മുക്കുപണ്ട നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ലക്ഷങ്ങൾ വില വരുന്ന ആധുനിക യന്ത്രസാമഗ്രികൾ കൂടി ഇവരിൽ നിന്ന് പിടിച്ചെടുക്കുന്നതോടെ മുക്കുപണ്ട മാഫിയയുടെ പ്രവർത്തനം കേരളത്തിൽ അവസാനിപ്പിക്കാൻ ആകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതിവിദഗ്ദ്ധമായ രീതിയിൽ ഒറിജിനൽ സ്വർണത്തെ വെല്ലുന്ന തരത്തിലാണ് മുക്കുപണ്ടം നിർമ്മിച്ചിരുന്നത്. ഈ കേസിൽ ഇതുവരെ ഒൻപത് പേർ അറസ്റ്റിലായിട്ടുണ്ട്. പള്ളിക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പ്, മുത്തൂറ്റ് ഫിനാൻസ്, മഹാലക്ഷ്മി ഫിനാൻസ്, പകൽക്കുറിയിൽ പ്രവർത്തിക്കുന്ന അഖിലേഷ് ഫിനാൻസ്, കപ്പാംവിള മഹാലക്ഷ്മി ഫിനാൻസ്, വേമൂട് ജെയ്സൺ ഫിനാൻസ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി അമ്മ ഫിനാൻസ്, വേള മാനൂർ തിരുവോണം ഫിനാൻസ് എന്നിവിടങ്ങളിൽ മുക്കുപണ്ട പണയ തട്ടിപ്പ് ഇവർ നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി സ്ഥലങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തും. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസ്, പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ ഡി. മിഥുൻ, സബ് ഇൻസ്പെക്ടർ വി. ഗംഗാപ്രസാദ്, എ.എസ്.ഐ ഉദയൻ, റൂറൽ ഷാഡോ ടീമംഗം ബി. ദിലീപ്, പള്ളിക്കൽ സ്‌റ്റേഷനിലെ സി.പി.ഒമാരായ ഷാൻ, അനീഷ്, സുധീർ, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.