കല്ലമ്പലം: നിരവധി പേരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നഗരൂർ പൊലീസ് പിടികൂടി. നഗരൂർ, നെടുമ്പറമ്പ്, റീനാഭവനിൽ റിജുവാണ് (36) അറസ്റ്റിലായത്. നഗരൂർ നന്ദായിവനം മകയിരം വീട്ടിൽ ജനീജയുടെ പക്കൽ നിന്നു നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തികളെയും സ്ഥാപന ഉടമകളെയും സമീപിച്ച് അടുപ്പംകാട്ടുന്ന പ്രതി ഭാര്യയ്ക്കും കുട്ടിക്കും മാരക രോഗമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഹാർഡ് വെയർ കടകളിൽ നിന്നു പെയിന്റും മറ്റ് സാധനങ്ങളും പണം പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. 25 ശതമാനം വരെ പലിശ നൽകാമെന്ന ഉറപ്പിലും പണം തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു. പത്തരലക്ഷം രൂപയിലധികം ഇയാൾ തട്ടിയെടുത്തതായാണ് പൊലീസ് പറയുന്നത്. പണം തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ ഇയാളെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശ പ്രകാരം നഗരൂർ എസ്.എച്ച്.ഒ ആർ രതീഷ് കുമാർ, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, സുനിൽകുമാർ, സിപി.ഒമാരായ കൃഷ്ണലാൽ, സാംജിത്ത്, പ്രവീൺ, ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.