koottaima

കാട്ടാക്കട: കുളത്തുമ്മൽ തോട്ടിലെ മാലിന്യ നിക്ഷേപത്തിനെതിരെ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രംഗത്തെത്തി. സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾക്ക് പുറമേ നഗരത്തിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങൾ വരെ ഈ തോടിൽ നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കാനും കാർഷിക മേഖലയ്ക്ക് പുനർജീവൻ നൽകുന്നതിനുമായാണ് ജനകീയ കൂട്ടായ്മ രൂപം നൽകിയത്. മണ്ണ് സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഒരു കോടിയോളം രൂപ ചിലവഴിച്ച് സമഗ്രമായ നീർത്തടാധിഷ്ടിത വികസനം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.ഇതിനായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ ക്ലബ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റോയ് മാത്യു, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വൈസ് പ്രസിഡന്റ് ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ആദ്യ ഘട്ടമായി തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും അതോടൊപ്പം തോട്ടിലേക്കുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മാലിന്യ നിക്ഷേപം തടയാനും ഉറവിട മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളൊരുക്കാനുമുള്ള തീരുമാനം കൈക്കൊണ്ടു.തുടർന്ന് കുളത്തുമ്മൽ തോടിനെ ജലസമൃദ്ധമാക്കുവാനുള്ള മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങളിലേക്ക് കടക്കും. നാടിനെ ജലസമൃദ്ധമാക്കാനും, കാർഷിക സ്വയംപര്യാപ്തത വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിന് ഏല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.