തിരുവനന്തപുരം: കോളേജുകളിൽ വേണ്ടത് ആരോഗ്യകരമായ യൂണിയൻ പ്രവർത്തനമാണെന്നും ഗുണ്ടാപ്രവർത്തനമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. കോളേജ് യൂണിയൻ പരിപാടികളിൽ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നത് കാരണം പഠിക്കാൻ കഴിയാതെ വന്നതിൽ മനംനൊന്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പെൺകുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളി വിട്ട വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം. പരീക്ഷാ ഹാളിൽ നിന്ന് പോലും വിദ്യാർത്ഥികളെ പിടിച്ചിറക്കി കൊണ്ടു പോയി പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നാണ് പരാതി. ഇത് അംഗീകരിക്കാൻ കഴിയില്ല. പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുമുള്ള വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമാണ് അഭികാമ്യം. ഒരു കോളേജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിർബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണെന്നും ചെന്നിത്തല പറഞ്ഞു.