കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില രണ്ട് ദിവസം നിരീക്ഷിച്ചത്തിന് ശേഷം ശസ്ത്രിക്രിയ തീരുമാനിക്കും. നിലവിൽ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. ഇതിനാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്. മന്ത്രി കെ.കെ. ഷൈലജയുടെഫേസ് ബുക്ക്‌പോസ്റ്റിൽ കുഞ്ഞിന്റെ അമ്മാവൻ രോഗവിവരം അറിയിച്ചതിന് പിന്നാലെ സർക്കാർ ഇടപെടുകയും ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയുമായിരുന്നു. മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് മൂന്ന് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവർ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
രക്താർബുദത്തോട് പൊരുതി എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രിഫേസ്ബുക്ക്‌പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യർത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയ വാൽവിന് തകരാർ കണ്ടെത്തിയതുമൂലം വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും എന്നാൽ അതിനുള്ള സാഹചര്യമില്ലാത്തതിനാൽ സഹായിക്കണമെന്നുമായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകുകയും ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റാൻ ശ്രമം ആരംഭിക്കുകയും ചെയ്തു.